ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം ഇന്ന് മുതൽ
ആലപ്പുഴ : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ കർശന വിലക്കേർപ്പെടുത്തുമ്പോൾ, മൂന്ന് മാസം കൂടി ഇളവ് വേണമെന്ന നിലപാടിലാണ് സംസ്ഥാനത്തെ വ്യാപാരികൾ. പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്ട്രോ തുടങ്ങി വിവിധയിനം സാധനങ്ങളുടെ സ്റ്റോക്ക് വില്പന നടക്കാതെ കടകളിൽ കെട്ടിക്കിടക്കുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
മാസങ്ങളായി പുതിയ സ്റ്റോക്ക് വാങ്ങിയിട്ടില്ല. ഇരിക്കുന്ന സ്റ്റോക്ക് തീർന്ന് കിട്ടാനുള്ള സമയം അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അതേസമയം പരിശോധനകൾ കർശനമാക്കി ഉത്തരവ് നടപ്പാക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് അധികൃതർ. ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പന, സൂക്ഷിക്കൽ, വിതരണം, കയറ്റുമതി എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്. 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് കഴിഞ്ഞ സെപ്തംബറിലും, 120 മൈക്രാണിൽ കുറഞ്ഞവയ്ക്ക് ഡിസംബറിലും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു തവണ മാത്രം ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കും സമ്പൂർണ്ണ നിരോധനം കേന്ദ്രം പ്രഖ്യാപിച്ചത്.
നിരോധിക്കുന്നവ
പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, ഗ്ലാസ്, ഫോർക്ക്, സ്പൂൺ, കത്തി, ട്രേ, ഇയർ ബഡ്, ബലൂൺ സ്റ്റിക്ക്, പ്ലാസ്റ്റിക് കൊടികൾ, മിഠായി സ്റ്റിക്ക്, ഐസ്ക്രീം സ്റ്റിക്ക്, മിഠായി ബോക്സുകൾ പൊതിയുന്ന പാക്കിംഗ് ഫിലിമുകൾ, ക്ഷണക്കത്തുകളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, സിഗരറ്റ് പാക്കറ്റിന് പുറത്തുള്ള പ്ലാസ്റ്റിക് കവർ, ചായ ഇളക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക്ക്, തെർമോക്കോൾ ഉത്പന്നങ്ങൾ, മേശ വിരിപ്പുകൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകൾ,
പിഴ ഇങ്ങനെ
ആദ്യ നിയമലംഘനത്തിന്: 10,000രൂപ
രണ്ടാം തവണ : 25,000 രൂപ
മൂന്നാം തവണ : 50,000 രൂപ
എന്താകുമെന്ന് കണ്ടറിയണം
നിരോധനം എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ടറിയണം. രണ്ട് വർഷം മുമ്പ് നിരോധിച്ച പ്ലാസ്റ്റിക് കാരി ബാഗുകൾ ഇപ്പോഴും വിപണിയിൽ സജിവമാണ്. പരിശോധനകൾ പേരിന് മാത്രമായതാണ് കാരണം. മൂന്ന് ഘട്ടങ്ങളിലായി പിഴത്തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് ബാധകമല്ല. ഉത്പാദനം, സംഭരണം, വിതരണം എന്നിവയ്ക്കാണ് ഉത്തരവ് പ്രകാരം വിലക്കുള്ളത്.
വ്യാപാര സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് വിറ്റ് തീർക്കുന്നതിന് മൂന്ന് മാസത്തെ കാലതാമസം അനുവദിക്കണം. പ്ലാസ്റ്റിക് നിരോധനത്തോട് പൂർണമായി സഹകരിക്കാൻ തയാറാണ്. വില നൽകി വാങ്ങിയ സ്റ്റോക്ക് ഒറ്റയടിക്ക് ഒഴിവാക്കുന്നത് വ്യാപാരികൾക്ക് വലിയ നഷ്ടം വരുത്തും
-രാജു അപ്സര, സംസ്ഥാന ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകാപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |