കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ്‌മാർക്ക് കിട്ടാൻ നീന്തൽ സർട്ടിഫിക്കറ്റിനായുള്ള കുട്ടികളുടെ നെട്ടോട്ടം വെറുതെയാവുമോ? ഇത്തവണ മുതൽ നീന്തൽ സർട്ടിഫിക്കറ്റിന് ഗ്രേസ്‌മാർക്ക് കൊടുക്കേണ്ടെന്ന തീരുമാനത്തിലേക്ക് വിദ്യാഭ്യാസവകുപ്പ് എത്തിയതായാണ് വിവരം. ഇന്നോ നാളെയോ സർക്കുലർ ഇറങ്ങിയേക്കുമെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ മകനെ നീന്തൽപഠിപ്പിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും മകനും മരിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് വിവരം.
അതേ സമയം കണ്ണൂർ സംഭവത്തിന്റെ പേരിൽ നീന്തൽ സർട്ടിഫിക്കറ്റിന് ഗ്രേസ്‌മാർക്ക് നൽകുന്ന വർഷങ്ങളായുള്ള രീതി ഇല്ലാതാക്കുന്നത് കുട്ടികളിൽ നീന്തലിനോടുള്ള ആഭിമുഖ്യം ഇല്ലാതാക്കുമെന്നാണ് സ്‌പോർട്‌സ് കൗൺസിൽ അധികൃതരടക്കം കായികമേഖലയിലുള്ളവർ പറയുന്നത്. നീന്തൽ സർട്ടിഫിക്കറ്റിന് ഗ്രേസ് മാർക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ച് കഴിഞ്ഞ കുറച്ചുവർഷമായി നീന്തൽ പഠിക്കാനുള്ള കുട്ടികളുടെ പ്രവണത കൂടുതലാണ്. മുൻ വർഷങ്ങളിൽ നീന്തലറിയാത്തവർക്കും സർട്ടിഫിക്കറ്റ് നൽകുന്ന പ്രവണതയുണ്ടായിരുന്നു. എന്നാൽ ഇത്തവണ മിനിമം 15 മീറ്ററെങ്കിലും നീന്താൻ അറിയാത്തവർക്ക് സർട്ടിഫിക്കറ്റില്ലെന്ന നിബന്ധന സ്‌പോർട്‌സ് കൗൺസിൽ മുന്നോട്ടുവെച്ചു. അതോടെ കുട്ടികളെല്ലാം പൂളുകളിൽ നീന്തൽ പഠിക്കാൻ ചേർന്നു. 1500രൂപ ഒരു മാസത്തേക്ക് ഫീസ് കെട്ടിയാണ് പഠനം. പത്തു ദിവസം കൊണ്ടുതന്നെ കുട്ടികൾ നീന്തൽ പഠിക്കുന്നുണ്ട്. സർട്ടിഫിക്കറ്റിനപ്പുറത്ത് അത് അവരുടെ ഭാവി ജീവിതത്തിനുകൂടി മുതൽകൂട്ടാവും.
കോഴിക്കോട് സ്‌പോർട്‌സ് കൗൺസിലിന്റെ നടക്കാവിലെ പൂളിൽ മാത്രം നീന്തൽ പരിശീലനത്തിനെത്തുന്നത് നൂറുകണക്കിന് കുട്ടികളാണ്. നീന്തൽ ടെസ്റ്റ് ചെയ്ത് നൽകിയ സർട്ടിഫിക്കറ്റുകൾ ഇതിനകം അയ്യായിരത്തിന് പുറത്ത്. അതിനിടയിലാണ് മകനെ നീന്തൽ പരിശീലിപ്പിക്കുന്നതിനിടെ കണ്ണൂരിൽ അച്ഛനും മകനും അതിദാരുണമായി മരിക്കുന്നത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നീന്തൽ സർട്ടിഫിക്കറ്റിന് നിലവിൽ നൽകിയിരുന്ന ഒരുമാർക്ക് വേണ്ടെന്ന നിലപാടിലേക്ക് സർക്കാർ വരുന്നത്. പാഠ്യപദ്ധതിയുടെ ഭാഗമാക്കി നീന്തൽ മാറ്റണമെന്ന മുറവിളി ഉയരുന്ന സാഹചര്യത്തിൽ നീന്തലിനെ പ്രോത്സാഹിപ്പിക്കുന്ന സർട്ടിഫിക്കറ്റിനുള്ള മാർക്ക് സർക്കാർ എടുത്തുകളയാൻ ശ്രമിക്കുന്നത് കുട്ടികളിലെ നീന്തൽ താൽപ്പര്യത്തെ ഇല്ലാതാക്കുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |