ചെങ്ങന്നൂർ: പേരിശേരി റെയിൽവെ അടിപ്പാതയുടെ സമാന രീതിയിൽ മാവേലിക്കര-കോഴഞ്ചേരി റോഡിലെ ചെറിയനാട് റെയിൽവെ അടിപ്പാതയിലെ വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങളായി പരിഹാരമില്ലാതെ കിടന്ന പേരിശേരി അടിപ്പാതയിലെ വെളളക്കെട്ട് മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് 6 ലക്ഷം മുടക്കിയാണ് ഇല്ലാതാക്കിയത്. ഇതിനായി അടിപ്പാതയിലെ 20 മീറ്റർ നീളത്തിൽ ഇന്റർലോക്ക് കട്ടകൾ മാറ്റിയശേഷം പഴയകോൺക്രീറ്റ് റോഡ് 15 സെന്റീമീറ്റർ താഴ്ചയിൽ ഇളക്കിമാറ്റി. തുടർന്ന് 10 സെന്റീമീറ്റൽ ഇയരത്തിൽ കിഴക്കുനിന്നും പടിഞ്ഞാറുഭാഗത്തേക്ക് ചരിവു വരത്തക്കവണ്ണം കോൺക്രീറ്റു ചെയ്തു. ഇതോടെ റെയിൽവേ അടിപ്പാതയിൽ കെട്ടി നിൽക്കുന്നവെളളം പൂർണമായും പടിഞ്ഞാറുഭാഗത്തുളള ഓടയിലേക്ക് ഒഴുക്കി കളയുകയാണ് ചെയ്തത്. സമാനരീതിയിൽ ചെറിയനാട്ടും പാലത്തിന് ഇരുവശത്തും റോഡ് ഉയർന്നു നിൽക്കുന്നതിനാൽ ഇരുഭാഗത്തുനിന്നും ഒഴുകിയെത്തുന്ന വെളളം അടിപ്പാതയിൽ കെട്ടിക്കിടക്കുകയാണ്. ചെറിയ മഴ പെയ്താൽ പോലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. തുടർച്ചയായി വെള്ളം കെട്ടിക്കിടന്ന് പാലത്തിന്റെ അടിപ്പാത ഇളകി വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടിട്ടുളളത്.കാൽ നടക്കാരുടെ ദേഹത്തേയ്ക്ക് വെളളം തെറിക്കുന്നതും ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീഴുന്നതും പതിവാണ്.
പാലത്തിന് ഇരുവശത്തും വളവായതിനാൽ വേഗത്തിലെത്തുന്ന വാഹനങ്ങൾ ഈ കുഴികളിൽ വീഴുന്നുണ്ട്. അടിപ്പാതയുടെ വടക്കുഭാഗത്താണ് കൂടുതൽ വെള്ളം കെട്ടിനിൽക്കുന്നത്. അതിനാൽ ചെങ്ങന്നൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തെക്കുഭാഗത്തൂകൂടി കടന്നു പോകുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. അഞ്ചുവർഷം മുൻപ് റോഡ് നവീകരിച്ചതിനു ശേഷം പാലത്തിന്റെ ഇരുവശവും ഉയർന്നു. ഇതോടെ ഇരുഭാഗത്തുനിന്നും വെള്ളം പാലത്തിന്റെ അടിയിലേക്ക് ഒഴുകി എത്തുന്നതാണ് വെള്ളക്കെട്ടു രൂപപ്പെടാൻ പ്രധാന കാരണം.
പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്
റെയിൽവേ അടിപ്പാതയിലെ നിർമ്മാണ പ്രവർത്തികൾക്ക് റെയിൽവെയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ചെയ്യാൻ സാധിക്കു. ഇതിനായി നിർമ്മാണ പ്രവർത്തികളുടെ വിശദമായ രൂപ രേഖ റെയിൽവേയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കും.
പരാതി നൽകിയിട്ടും ഫലമില്ല
കാലങ്ങളായി യാത്രക്കാരും പ്രദേശവാസികളും അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താൻ ഭരണ കർത്താക്കളാണ് മുന്നിട്ടിറങ്ങേണ്ടത്. അപകടങ്ങൾ പതിവായതോടെ നാട്ടുകാർ പ്രതിഷേധിക്കുന്നതിനൊപ്പം നിരവധി പരാതികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഭരണകർത്താക്കൾക്കും നൽകിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
......................
മണ്ഡലത്തിലെ ഭരണകർത്താക്കൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. വിഷയം പരിഹരിക്കാൻ തയാറാകണം.
ഡോ.പ്രമോദ്
(പ്രദേശവാസി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |