കൊട്ടിയൂർ: കേളകവും കൊട്ടിയൂരും അയ്യൻകുന്ന് കണിച്ചാർ പഞ്ചായത്തുകളടങ്ങുന്ന മലയോരം സുപ്രിംകോടതിയുടെ ബഫർസോൺവിധി നൽകിയ ആഘാതത്തിൽ നിന്ന് ഇനിയും മോചിപ്പിക്കപ്പെട്ടില്ല. വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയാകണമെന്ന വിധി സൃഷ്ടിച്ച ആശങ്കകൾ അക്ഷരാർത്ഥത്തിൽ ഇന്നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
കാട്ടാനകളടക്കമുള്ള വന്യജീവികളുടെ ഭീഷണിയെ ചെറുക്കണമെന്ന മുറവിളിയുമായി നിൽക്കുമ്പോഴാണ് കർഷക ജനതയ്ക്ക് മുന്നിലേക്ക് ഇടിത്തീ പോലെ വിധി എത്തിയത്. കൊട്ടിയൂർ, ആറളം,കർണാടകത്തിലെ ബ്രഹ്മഗിരി എന്നീ വന്യജീവി സങ്കേതങ്ങളുമായി അതിർത്തി പങ്കിടുന്ന പേരാവൂർ നിയോജക മണ്ഡലത്തില കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ മലയോര ജനത ഒരു 'കുടിയിറക്കത്തിന്റെ' ആശങ്കയിലാണ്.
നിലവിൽ റവന്യൂ നിയമങ്ങൾ മാത്രം ബാധകമായ ഇവിടെ വനനിയമങ്ങൾ നടപ്പാക്കേണ്ടിവരും. ഇതോടെ കൃഷിഭൂമി പതിയെ വനഭൂമിയായി മാറുന്ന സാഹചര്യം വരുമെന്നാണ് ഇവരുടെ ആശങ്ക. ജനിച്ചുവളർന്ന ഭൂമിയുപേക്ഷിച്ച് പേകേണ്ടിവരുമെന്നതാണ് ഇവരുടെ ആശങ്ക. കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി നിയമനിർമാണം വരെ പരിഗണിക്കണമെന്നാണ് മലയോരത്തിന്റെ ആവശ്യം. എസ്.എൻ.ഡി.പി യോഗം , തലശ്ശേരി അതിരൂപത, സർവകക്ഷി കർമ്മസമിതി, ഇൻഫാം, കിഫ ഉൾപ്പെടെ ഈ വിഷയത്തിൽ സമരത്തിലാണ്. എൽ.ഡി.എഫും ബഫർസോൺ വിരുദ്ധ സർവകക്ഷി കർമ്മസമിതിയും പഞ്ചായത്ത് തല ഹർത്താൽ വരെ ഇതിനകം നടത്തി എന്നിട്ടും ഈ വിഷയത്തിൽ പരിഹാരവഴി തെളിയാത്തതിൽ കടുത്ത പ്രതിഷേധമാണ് മേഖലയിലുള്ളത്.
.
ബഫർസോൺ വന്നാൽ
ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിന്റെ പുനരുദ്ധാരണപദ്ധതി മുടങ്ങും
3500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഫാമിൽ നബാർഡ് പ്രവൃത്തികൾക്ക് ഭീഷണിയാകും
കേളകം, കൊട്ടിയൂർ പട്ടണങ്ങളിൽ നിർമ്മാണം തടസ്സപ്പെടും
നിർദ്ദിഷ്ട മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാത, തലശ്ശേരി -മാനന്തവാടി -മൈസൂർ അന്തർ സംസ്ഥാന പാത എന്നിവയുടെ വികസനം തടസ്സപ്പെടും
മറികടക്കാം -വഴികളുണ്ട്
സുപ്രീം കോടതി വിധിയെത്തുടർന്ന് ഉണ്ടായിട്ടുള്ള പ്രതിസന്ധി മറികടക്കാൻ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ചെയർമാൻഅലക്സ് ഒഴുകയിൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ:
നിലവിലെ അതിർത്തികൾ ഒരു കിലോമീറ്റർ വനത്തിന് ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കണം.
ഒരു കിലോമീറ്റർ ബഫർ സോണിനുളളിൽ നിലവിലുള്ള കെട്ടിടങ്ങളുടെ കണക്കിനൊപ്പം മുഴുവൻ ആളുകളുടെയും വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും എണ്ണവും കൃഷിയിടങ്ങളുടെ വിസ്തീർണവും തരംതിരിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കണം
അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ബഫർ സോൺ പ്രായോഗികമല്ലെന്ന് ഡാറ്റയുടെ അടിസ്ഥാനത്തിൽ കേന്ദ്രത്തെ ബോധിപ്പിക്കണം
ഇതിന് വേണ്ടി റവന്യു, കൃഷി, വനം, പഞ്ചായത്ത് വകുപ്പുകളുടെ സംയുക്ത ടീം രൂപീകരിക്കണം
ബഫർസോൺ ബാധിക്കും
കൊട്ടിയൂർ പഞ്ചായത്ത്- പാൽച്ചുരം, അമ്പായത്തോട്, കണ്ടപ്പുനം,പന്നിയാംമല (കൊട്ടിയൂർ വന്യജീവി സങ്കേതം)
കേളകം ഗ്രാമ പഞ്ചായത്തിലെ ശാന്തിഗിരി, കരിയംകാപ്പ്, അടയ്ക്കാത്തോട്, പാറത്തോട്, തുള്ളൽ, പൂക്കുണ്ട്,നരിക്കടവ്, ചെട്ട്യാംപറമ്പ് (ആറളം വന്യജീവി സങ്കേതം)
അയ്യൻകുന്ന്, പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ (ബ്രഹ്മഗിരി വന്യജീവി സങ്കേതം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |