പത്തനംതിട്ട : ജില്ലയിലെ കാർഷിക മേഖലയുടെ വികസനത്തിന് പദ്ധതി തയ്യാറാക്കി തന്നാൽ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ പറഞ്ഞു. ജില്ലാ ഭരണകൂടം അതിന് മുൻകൈയെടുക്കണം. പ്രസ് ക്ളബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
റമ്പൂട്ടാൻ കൃഷി ജില്ലയിൽ വ്യാപകമായുണ്ട്. കയറ്റുമതിക്ക് വൻ സാദ്ധ്യതയുള്ള കൃഷിയാണിത്. എന്നാൽ, റമ്പൂട്ടാൻ സംഭരിച്ചു വയ്ക്കാൻ വെയർഹൗസുകളില്ല. കാർഷിക മേഖലയുടെ വികസനത്തിന് പ്രോജക്ട് റിപ്പോർട്ട് കേരളം തന്നിട്ടില്ല. കേന്ദ്രസർക്കാരിന്റെ പദ്ധതികളോട് സംസ്ഥാനം സഹകരിക്കുന്നില്ല. രാഷ്ട്രീയ നിലപാടുകൾ വികസനത്തെ ബാധിക്കരുതെന്നാണ് മോദി സർക്കാരിന്റെ നിലപാടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
എട്ടു വർഷം മുൻപ് കേന്ദ്ര ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്ക് 23,000 കോടിയായിരുന്നു നീക്കിവച്ചിരുന്നത്. ജനസംഖ്യയിലെ എഴുപത് ശതമാനവും കാർഷിക മേഖലയെ ആശ്രയിച്ചു കഴിഞ്ഞ അക്കാലത്ത് ബഡ്ജറ്റ് വിഹിതം കുറവായിരുന്നു. അന്നത്തെ കേന്ദ്രസർക്കാർ കാർഷിക മേഖലയ്ക്ക് വലിയ പ്രധാന്യം നൽകിയിരുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. മോദി സർക്കാർ വന്ന ശേഷം ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്കുള്ള വിഹിതം 1.32 ലക്ഷമായി ഉയർത്തി. കാർഷിക മേഖലയിലെ വികസനം, ഗവേഷണം എന്നിവയ്ക്ക് സർക്കാർ പ്രധാന്യം നൽകുന്നു. കിസാൻ സമ്മാൻ യോജനയിലൂടെ ലക്ഷക്കണക്കിന് കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം നേരിട്ടെത്തി. മൂന്ന് തവണയായി ആറായിരം രൂപയാണ് പ്രതിവർഷം കർഷകർക്ക് ലഭിക്കുന്നത്. പച്ചക്കറി ഉൽപ്പന്നങ്ങളും പഴങ്ങളും മറ്റ് കാർഷികോൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, പ്രസ് ക്ളബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ എന്നിവർ സംസാരിച്ചു.
അപ്പർകുട്ടനാടിനെ അടുത്തറിഞ്ഞ് കേന്ദ്രമന്ത്രി
തിരുവല്ല : അപ്പർകുട്ടനാട്ടിലെ കാർഷികമേഖലയിൽ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾ കർഷകർ ഉൾപ്പെട്ട സംഘം കേന്ദ്ര കൃഷിവകുപ്പു സഹമന്ത്രി ശോഭ കരന്തലജെയ്ക്ക് മുന്നിൽ അവതരിപ്പിച്ചു.
അപ്പർകുട്ടനാട്ടിലെ കർഷകരോട് സംസ്ഥാന സർക്കാരിന് അവഗണനയാണെന്നും രണ്ടു മാസങ്ങൾക്കു മുമ്പ് നിരണത്ത് ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തെ സംസ്ഥാന സർക്കാർ അവഗണിച്ചതും പ്രതിനിധിസംഘം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അപ്പർകുട്ടനാട്ടിലെ കർഷക പ്രതിനിധികളുടെ നേതൃത്വത്തിൽ ബി.ജെ.പി തിരുവല്ല മണ്ഡലം കമ്മിറ്റി നിവേദനവും സമർപ്പിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.വി.വിഷ്ണു നമ്പൂതിരി, ചന്ദ്രു എസ്.കുമാർ, അപ്പർകുട്ടനാട് കർഷകസംഘം പ്രസിഡന്റ് സാം ഈപ്പൻ, ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സി.രവീന്ദ്രനാഥ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കെ.വർക്കി, ജയശങ്കർ.എസ്, അഡ്വ.അരുൺപ്രകാശ്, ജയൻ ജനാർദ്ദനൻ എന്നിവരാണ് കേന്ദ്രമന്ത്രിയുമായി കർഷകരുടെ പ്രശ്‍നങ്ങൾ ചർച്ചചെയ്തത്.
കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ
അപ്പർകുട്ടനാട് പാക്കേജ് പ്രഖ്യാപിക്കുക, പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ശക്തിപ്പെടുത്തുക, വർഷത്തിൽ രണ്ടുതവണ നെൽകൃഷി ചെയ്യാനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക, മത്സ്യകൃഷി വ്യാപകമാക്കാൻ നടപടികൾ സ്വീകരിക്കുക, നാളികേര കർഷകരെ സഹായിക്കുക, കീടനാശിനി പ്രയോഗത്തിന് സബ്സിഡിയും തേങ്ങയ്ക്ക് താങ്ങുവിലയും പ്രഖ്യാപിക്കുക, അത്യുൽപാദനശേഷിയും കീടപ്രതിരോധവുമുള്ള തെങ്ങിൻ തൈകൾ സൗജന്യമായും സബ്സിഡി നിരക്കിലും വിതരണം ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |