കണ്ണൂർ: ലോകാദ്ഭുതമായ താജ്മഹൽ നിജിൽ എടക്കാടിന്റെ വീടിന്റെ സ്വീകരണ മുറിയിലെയും അദ്ഭുതമാണ്. നാലായിരത്തി എഴുന്നൂറ് തീപ്പെട്ടിക്കോലുകൾ നീളത്തിലും കുറുകെയും ഒട്ടിച്ചുചേർത്താണ് ഈ 'അദ്ഭുതം' ഒരുക്കിയെടുത്തത്. രണ്ടടി പൊക്കമുള്ള താജ്മഹലിന്റെ ചെറുപതിപ്പ് പൂർത്തിയാക്കാൻ അഞ്ചുമാസമെടുത്തു. നിറം കൊടുത്തില്ലെങ്കിലും ഒർജിനലോളം ഭംഗിയുണ്ടിതിന്.
കണ്ണൂർ എടയ്ക്കാട് തൈവച്ചവളപ്പിൽ വീട്ടിൽ ബീഡിത്തൊഴിലാളിയായിരുന്ന ഡി.കെ. ഉത്തമന്റെയും കെ. ഷൈലജയുടെയും മൂന്ന് മക്കളിൽ മൂത്തയാളായ കെ. നിജിൽ(35) സ്കൂൾ പഠനകാലത്ത് ക്രാഫ്ട് വർക്കുകളിൽ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. പ്ളസ്ടു പഠനശേഷം അത്തരം കമ്പം മാറ്റിവച്ചു. വീടുകളുടെയും മറ്റും ഡിസൈൻ വർക്ക് സ്വന്തമായി ചെയ്തുപഠിച്ചു, പിന്നെയത് തൊഴിലാക്കി. വീട്ടിലിരുന്നാണ് ഡിസൈൻ ജോലികൾ ചെയ്യുക. കൊവിഡിന്റെ അടച്ചിടൽ കാലത്ത് തീപ്പെട്ടിക്കൊള്ളികളെടുത്ത് വീടുകൾ നിർമ്മിച്ചത് രസാനുഭവമായി. പിന്നെ, ഒഴിവുവേളകളെല്ലാം തീപ്പെട്ടിക്കൊള്ളികൊണ്ടുള്ള നിർമ്മാണത്തിന് വഴിമാറി.
ക്ഷമയോടെ ഒട്ടിച്ചെടുക്കണം
തീപ്പെട്ടി തുറന്ന് കൊള്ളികളെടുത്ത് മരുന്നുള്ള ഭാഗം മുറിച്ചുമാറ്റും. പിന്നെ ഫെവിക്കോൾ വച്ച് നീളത്തിലും കുറുകെയുമായി ഒട്ടിച്ചെടുത്താണ് തീപ്പെട്ടിക്കോൽ ശില്പങ്ങളൊരുക്കുക. പ്രൈമർ അടിക്കുന്നതിനാൽ ദീർഘനാൾ തീക്കൊള്ളി കേടാകില്ല.
" കൊവിഡിന്റെ അടച്ചിടൽകാലത്തെ വിനോദമായിരുന്നു തീപ്പെട്ടിക്കോൽ കൊണ്ടുള്ള ശില്പ നിർമ്മാണം, ആദ്യം നിർമ്മിച്ചതൊക്കെ സഹോദരിമാർക്കും കൂട്ടുകാർക്കും കൊടുത്തു. വില്പന നടത്തിയിട്ടില്ല."- നിജിൽ എടക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |