കൊച്ചി: സംസ്ഥാനത്ത് ഡിജിറ്റിൽ ഭൂസർവേയ്ക്കുള്ള നടപടിക്രമങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നതിനിടെ എറണാകുളം ജില്ലയിൽ സർവേ ജോലികൾ വൈകുന്നു. ഇതുവരെ ജില്ലയിലെ നാല് വില്ലേജുകളിൽ മാത്രമാണ് ടോട്ടൽ സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സർവേ പൂർത്തിയായത്. ജില്ലയിലെ രണ്ടാംഘട്ട ഡിജിറ്റൽ റീസർവേ ഏപ്രിലിൽ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല.
ജില്ലയിലാകെ 121 സർവേയർമാരുണ്ടെങ്കിലും നിരവധി സർവേയർമാരെ മെട്രോ ഉൾപ്പെടെയുള്ള മറ്റ് പദ്ധതികളുടെ സർവേയ്ക്കായി നിയോഗിച്ചിരിക്കുകയാണ്. ഇതിനാൽ ഇവരെ റീസർവേ ജോലികളുടെ ഭാഗമാക്കാനാകുന്നില്ല. നിലവിൽ 70 സർവേയർമാരെ മാത്രമാണ് ഡിജിറ്റൽ ഭൂസർവേയ്ക്ക് ഉപയോഗിക്കാനാകുന്നത്.
ജില്ലയിലെ 127 വില്ലേജുകളിൽ 75എണ്ണത്തിലാണ് റീസർവേ പൂർത്തിയായത്. ഇതിൽത്തന്നെ ഇടപ്പള്ളി സൗത്ത്, ഏലൂർ, നടമ, തെക്കുംഭാഗം എന്നീ വില്ലേജുകളിൽ മാത്രമാണ് ഡിജിറ്റൽ സർവേ നടന്നത്. 1978 മുതൽ നടന്ന റീസർവേയിലാണ് 75 എണ്ണം പൂർത്തിയാക്കാനായത്. ഡിജിറ്റൽ സർവേയ്ക്ക് തീരുമാനമാകും വരെ പരമ്പരാഗതരീതിയിൽ ചങ്ങലയും ക്രോസ്ടാപ്പും ഉപയോഗിച്ചായിരുന്നു സർവേ.
ആവശ്യത്തിന് സർവേയർമാർ ഉണ്ടെങ്കിൽ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു വില്ലേജിലെ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കാൻ ആറ് മാസം മാത്രം മതി. എന്നാൽ, സർവേയർമാരെ ഇതിനായി കൃത്യമായി വിന്യസിക്കാൻ സാധിക്കാത്തതോടെ ഇത് ഒരു വർഷത്തിലേറെ നീളുകയാണ്.
താത്കാലിക സർവേയർമാർ വരും
ഡിജിറ്റൽ റീസർവേ വേഗത്തിലാക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും 95 സർവേയർമാരെയും 175 ഹെൽപ്പർമാരെയും താത്കാലികമായി നിയമിക്കും. ഇതിന്റെ നടപടിക്രമങ്ങൾ നടന്നുവരികയാണ്. എംപ്ലോയ്‌മെന്റിൽ നിന്ന് ലഭിച്ച പട്ടിക എന്റെ കേരളം എന്റെ ഭൂമി പോർട്ടലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ടവർക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പൊതുപരീക്ഷയും അഭിമുഖവും നടത്തിയാകും നിയമനം.
അടുത്ത റീ സർവേ
പല്ലാരിമംഗലം
പൂണിത്തുറ
ഡിജിറ്റൽ റീസർവേ
കോർസ് (കണ്ടിന്യുവസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻസ്) സാങ്കേതികവിദ്യ ഉപയോഗിച്ചും ബാക്കി ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷന്റെ (ഇ.ടി.എസ്) സഹായത്തോടെയും. 70% വരെ കോർസ്, 20% ഇ.ടി.എസ്, ബാക്കി 10% ഡ്രോൺ എന്നിങ്ങനെയാണ് ഡിജിറ്റൽ റീസർവേ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |