നെടുമങ്ങാട്: നാലരക്കോടി ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ പനങ്ങോട്ടേലചിറ നീന്തൽക്കുളം നാടിനായി സമർപ്പിച്ചു. വർഷങ്ങളുടെ കാത്തിരിപ്പാണ് ഇതോടെ സഫലമായത്. നഗരസഭയുടെ വികസന മുന്നേറ്റത്തിൽ നാഴികക്കല്ലായി അന്താരാഷ്ട്ര നീന്തൽക്കുളം യാഥാർത്ഥ്യമായി. പനങ്ങോട്ട് ഏലചിറ എന്നറിയപ്പെടുന്ന ചിറ ചതുപ്പായി കിടന്ന സ്ഥലത്താണ് 2014ൽ പണി ആരംഭിച്ചത്. ഒരേക്കർ 40 സെന്റ് സ്ഥലത്താണ് ഈ ചിറ സ്ഥിതിചെയ്യുന്നത്. കുട്ടികൾക്ക് നീന്തൽ പരിശീലനത്തിന് നഗര ഹൃദയത്തിൽ സൗകര്യമില്ലെന്ന പരാതിക്ക് ഇതോടെ പരിഹാരമായി. കൊല്ലങ്കാവ് വാർഡിൽ ആരുംതിരിഞ്ഞുനോക്കാതെകിടന്ന പനങ്ങോട്ടേല ചിറയും പരിസരവും വീണ്ടെടുത്താണ് നീന്തൽക്കുളം എന്ന സ്വപ്നം നഗരസഭ സഫലമാക്കിയത്. ഒറ്റ ചിറയായി കിടന്ന വലിയ ചിറ വിഭജിച്ചാണ് സിമ്മിംഗ് പൂൾ നിർമ്മിച്ചിരിക്കുന്നത്. പകുതിഭാഗം ഭാവിയിൽ ഉപയോഗിക്കുന്ന തരത്തിലാണ് വേർതിരിച്ചത്.
നടപടിവേണം
ചിറയും നീരുറവകളും സംരക്ഷിച്ചു കൊണ്ട്, 1.37 ഏക്കർ ചുറ്റളവിലാണ് അത്യാധുനിക രീതിയിൽ നീന്തൽക്കുളം നിർമ്മിച്ചത്. 50 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ള കുളത്തിൽ പരിശീലനത്തിന് 10 ട്രാക്കുകൾ സജ്ജമാക്കി. മൂന്ന് ഫിൽട്രേഷൻ പ്ലാന്റുകളിലൂടെയാണ് ജലം ശുദ്ധീകരിക്കുന്നത്. വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ ഒരു വലിയ കിണറും ബാലൻസിംഗ് ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. നഗരസഭയ്ക്ക് ലഭ്യമായ പ്ലാൻ ഫണ്ടും തനതു ഫണ്ടും ഉൾപ്പെടെ 4.5 കോടി രൂപയാണ് ഇതുവരെ നിർമ്മാണത്തിന് ചെലവിട്ടത്. നീന്തൽക്കുളം നിർമ്മാണത്തിന് സ്ഥലം കണ്ടെത്താൻ പനങ്ങോട്ടേലാ ചിറയും പരിസരവും അളന്നു തിട്ടപ്പെടുത്തി വീണ്ടെടുക്കുന്നതിൽ റവന്യൂ വകുപ്പും താലൂക്ക് സർവേയറും ശക്തമായ ഇടപെടൽ നടത്തിയിരുന്നു.
പദ്ധതികൾ യാഥാർത്ഥ്യമാകും
ഗ്യാലറി നിർമ്മാണം നടത്തേണ്ടതുണ്ട്. നീന്തൽക്കുളത്തിനു പുറമേ, കണ്ണാരംകോട് വനിതാ ഹോസ്റ്റൽ, ഉഴപ്പാക്കോണം ആയുർവേദ - സിദ്ധ - ഹോമിയോ - യോഗാ ഡിസ്‌പെൻസറി, 9.30 കോടി ചെലവിട്ട് നഗരപരിധിയിലെ പൈപ്പ് ലൈൻ പുനരുദ്ധാരണം, കിഫ്ബിയിൽ ഉൾപ്പെടുത്തി 29 കോടി രൂപ വിനിയോഗിച്ച് നെടുമങ്ങാട്, ഇരിഞ്ചയം മാർക്കറ്റുകളുടെ നവീകരണം എന്നീ സ്വപ്ന പദ്ധതികളും ഉടൻ യാഥാർത്ഥ്യമാകുമെന്ന് നഗരസഭാധികൃതർ വിശദമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |