കോന്നി : തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ ആക്രമിച്ച തണ്ണിത്തോട് പഞ്ചായത്തിലെ തുമ്പാക്കുളത്ത് വനംവകുപ്പ് കാമറകൾ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് തൂമ്പാകുളം മേൽത്തട്ട് കളത്തിൽ സുനിലിന്റെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ ആക്രമിച്ചതായി വീട്ടുകാർ വനപാലകരെ അറിയിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ കഴുത്തിൽ മുറിവേറ്റ് രക്തം ഒലിച്ചുനിൽക്കുന്ന പശുവിനെയാണ് കണ്ടത്. തുടർന്ന് ഗുരുനാഥൻമണ്ണ്, ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി പരിശോധന നടത്തി. സ്ഥലത്ത് കടുവയുടെ കാൽപ്പാടുകൾ ഉള്ളതായി വനപാലകർ സ്ഥിരീകരിച്ചു. പ്രദേശത്ത് ഇന്നലെ രാത്രിയും പകലും വനപാലകർ പട്രോളിംഗും നടത്തി. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പ്രദേശം.
കൊന്നുതിന്നുന്ന ക്രൂരത
2020 മേയ് എട്ടിനാണ് തണ്ണിത്തോട് മേടപ്പാറയിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ റബർ തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളിയായ ബിനീഷ് മാത്യുവിനെ കടുവ കൊലപ്പെടുത്തിയത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തേക്ക് വീണ്ടും കടുവ വന്നതും അടുത്തദിവസങ്ങളിൽ മേടപ്പറയിലെ വീട്ടുമുറ്റത്തും കൂത്താടിമണ്ണിലെ വീടിന്റെ സമീപത്തും കടുവയെത്തിയതും നാട്ടുകാരെ ഭയപ്പാടിലാക്കിയിരുന്നു. മുൻപ് കൊക്കാത്തോട് വനത്തിൽ പൊന്നാംപൂവ് ശേഖരിക്കാൻ പോയ വനം വകുപ്പ് വാച്ചറായ രവിയേയും കടുവ കൊലപ്പെടുത്തി. രവിയുടെ തലപറിച്ചു മാറ്റിയ നിലയിലായിരുന്നു മൃതദേഹം. ഒരു കാലും ഒരു കൈയ്യും മാത്രമായിരുന്നു ശേഷിച്ചത്. ബാക്കി ശരീരഭാഗങ്ങളെല്ലാം കടുവ ഭക്ഷിച്ച നിലയിലായിരുന്നു.
പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തി. വരും ദിവസങ്ങളിലും പട്രോളിംഗ് ശക്തമാക്കും.
ജയകുമാർ,
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |