കോട്ടയം. ജില്ലാ പൊലീസ് മേധാവിയായി കെ.കാർത്തിക് ചുമതലയേറ്റു. ആലുവ റൂറൽ എസ്.പിയായിരിക്കേയാണ് കാർത്തികിന് കോട്ടയത്തേയ്ക്ക് സ്ഥലംമാറ്റം. തമിഴ്നാട് തിരുവണ്ണാമലൈ ജില്ലക്കാരനാണ്. ഭാര്യ ശിവശങ്കരി. മക്കൾ: പ്രജിത്, മോഹിത്. തമിഴ്നാട് സ്വദേശികളാണെങ്കിലും കാർത്തികിന്റെ കുടുംബവും നന്നായി മലയാളം പറയും. പാലാരിവട്ടം പാലം അഴിമതി, നടൻ കലാഭവൻ മണിയുടെ മരണം, കൊച്ചിയിലെ അനധികൃത കെട്ടിട നിർമാണം തുടങ്ങി വിവാദമായ കേസുകളിൽ അന്വേഷണം നടത്തിയത് കെ.കാർത്തികാണ്. ചുമതലയേറ്റ ശേഷം കെ.കാർത്തിക് സംസാരിക്കുന്നു.
സ്ത്രീ സുരക്ഷ മുഖ്യം.
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷിതത്വം ഉറപ്പാക്കുകയാണ് പ്രഥമ പരിഗണന. മുൻ ജില്ലാ പൊലീസ് മേധാവിയും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിയിരുന്നു. ജില്ലയുടെ പൊതു അവസ്ഥ പഠിച്ചു വരികയാണ്.
ഗുണ്ടകൾക്ക് എതിരെ നടപടി.
ഗുണ്ടകൾക്ക് എതിരായ നടപടികൾ കൂടുതൽ ശക്തമാക്കും. ക്രമസമാധാനം ഉറപ്പാക്കും. മയക്കുമരുന്ന് കഞ്ചാവ് മാഫിയകളെ അമർച്ച ചെയ്യും. ഇവരുടെ അന്തർ ജില്ലാ, സംസ്ഥാന ബന്ധങ്ങൾക്കൂടി പരിശോധിച്ച് നടപടിയെടുക്കും. ലഹരി വിരുദ്ധ ബോധവത്കരണം ഊർജിതമാക്കും. സ്കൂളുകൾ, റെസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ളാസുകൾ ആരംഭിക്കും.
പൊലീസുകാർക്കെതിരായ നടപടി.
ഗുണ്ടാ ബന്ധം കണ്ടെത്തിയ പൊലീസുകാർക്കെതിരായ നടപടി സംബന്ധിച്ച വിഷയം പഠിക്കുകയാണ്. പൊലീസിലെ ക്രിമിനൽ പ്രവർത്തനങ്ങൾ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ല. മുൻ എസ്.പി ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |