കോട്ടയം. ഇറക്കുമതി ചുങ്കം ഒഴിവാക്കി ലാറ്റക്സിന്റെ വില ഇടിക്കാൻ വ്യവസായികൾ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ആശങ്കകൾക്കിടെ റബർ വില വീണ്ടും തറപറ്റി. കിലോയ്ക്ക് 180ലേക്ക് കുതിച്ചുയർന്ന ആർ.എസ്.എസ് 4 ഇനം റബർ വില 171ആയി.
ഉക്രൈൻ യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര റബർ വിലയിൽ തുടർന്ന ചാഞ്ചാട്ടം ഇന്ത്യൻ റബർ വിപണിയെയും ബാധിച്ചു. അന്താരാഷ്ട്ര വിലയിലെ ഇടിവാണ് മൺസൂൺ കാലത്ത് ഉത്പാദനം കുറയുന്ന കേരളത്തിൽ വില ഉയരേണ്ട പതിവു തെറ്റിച്ച് ഒമ്പതു രൂപയുടെ കുറവിന് കാരണമാക്കിയത്. ടാപ്പിംഗ് സ്തംഭിച്ചതിനാൽ വില ഉയരുമെന്ന പ്രതീക്ഷയിൽ റബർ വ്യാപാരികൾ കൈവശമുള്ള ഷീറ്റ് ഇറക്കുന്നില്ല .ഷീറ്റ് ലഭ്യത കുറയുമെന്നതിനാൽ വ്യവസായികൾ ഉയർന്ന വില ക്വാട്ട് ചെയ്ത് രംഗത്തിറങ്ങുമെന്ന് വ്യാപാരികൾ പ്രതീക്ഷ വെച്ചു പുലർത്തിയെങ്കിലും അന്താരാഷ്ട്ര വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ ടയർ ലോബി താത്പര്യം കാണിക്കാതെ വിപണിയിൽ നിന്ന് മാറി നിൽക്കുകയാണ്. കഴിഞ്ഞ ആഴ്ച ആർ.എസ്.എസ് 4 കിലോയ്ക്ക് 2.50 രൂപയും തരം തിരിക്കാത്തത് മൂന്നു രൂപയും കുറച്ച് വാങ്ങിയ ടയർ കമ്പനികൾ ഇനിയും വില കുറയുമെന്ന പ്രതീക്ഷയിലാണ്. ആഭ്യന്തര വില ഇനിയും കുറയ്ക്കാൻ ടയർ കമ്പനികൾ ഇറക്കുമതിയെ ആശ്രയിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ഇത് റബർ സ്റ്റോക്ക് ചെയ്തിട്ടുള്ള ചെറുകിട വ്യാപാരികളെയും കർഷകരെയും ആശങ്കയിലാക്കിയിട്ടുണ്ട്.
നിലവിൽ ഇറക്കുമതി ചുങ്കം 70 ശതമാനം.
ലാറ്റക്സ് ആവശ്യ വസ്തുക്കളുടെ ലിസ്റ്റിൽ ഉൾപ്പെടാത്തതിനാൽ 70 ശതമാനമാണ് ഇറക്കുമതി ചുങ്കം. കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കാനാണ് ഉയർന്ന ചുങ്കം നിശ്ചയിച്ചത്. ഇത് ഒഴിവാക്കിയാൽ കുറഞ്ഞ വിലയ്ക്ക് വൻ തോതിൽ ലാറ്റക്സ് ഇറക്കുമതിചെയ്യാൻ വ്യവസായികൾക്ക് കഴിയും. ഇത് വില ഇടിക്കും. ലാറ്റക്സ് ഇറക്കുമതിയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ റബർ ബോർഡിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. അനുകൂല നിലപാടുണ്ടായാൽ അത് റബർ മേഖലയെ തകർക്കും. നിലവിൽ ലാറ്റക്സ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നവർക്ക് നികുതി രഹിതമായി ലാറ്റക്സ് ഇറക്കുമതിക്ക് അനുമതിയുണ്ട്. നിശ്ചിത കാലയളവിൽ അവർ ഇറക്കുമതി ലാറ്റക്സ് ഉപയോഗിച്ചള്ള ഉത്പന്നങ്ങൾ നിശ്ചിത അനുപാതത്തിൽ കയറ്റുമതി ചെയ്യണമെന്ന നിബന്ധന പാലിച്ചാൽ മതി. ലാറ്റക്സ് ഇറക്കു മതി ചുങ്കം പൂർണമായും ഒഴിവാക്കിയുള്ള തീരുമാനം കേരളത്തിലെ ചെറുകിട കർഷകരെയും വ്യാപാരികളെയുമാകും തകർക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |