അടൂർ : ഇന്നലെ പുലർച്ചെ ആറേകാലോടെ എം.സി റോഡിൽ പുതുശ്ശേരിഭാഗത്ത് ഒരുകുടുംബത്തിലെ മൂന്നുപേരുടെ ജീവൻ പൊലിഞ്ഞത് എതിരെയെത്തിയ വാഹനത്തിന്റെ അമിതവേഗവും അശ്രദ്ധയും. നിശ്ചിതപാതയിലൂടെ സഞ്ചരിച്ച മാരുതി സെലേറിയോ കാറിനെ എതിരെ പാഞ്ഞുവന്ന ബ്രീസാകാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മാതാപിതാക്കളും മകനുമടങ്ങിയ കുടുംബത്തിന്റെ പ്രതീക്ഷകളും ഒരുനിമിഷം കൊണ്ട് അസ്തമിച്ചു. ഒപ്പം മൂന്നുമാസം ഗർഭിണിയായ യുവതിയെ അനാഥത്വത്തിലേക്കും തള്ളിവിട്ടു. കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ബ്രീസ കാർ വളവ് തിരിയാതെ എതിർ ദിശയിൽ വന്ന കാറിന് മുകളിലേക്ക് ഇടിച്ചുകയറി, അൻപത് മീറ്ററോളം പിന്നിലേക്ക് തള്ളിനീക്കിക്കൊണ്ടുപോകുകയായിരുന്നു. സെലേറിയോ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിനിടയാക്കിയ കാറിന്റെ മുൻഭാഗം തകർന്നെങ്കിലും യാത്രക്കാർ നിസാരപരിക്കുകളോടെ രക്ഷപെട്ടു.
ഞെട്ടിയുണർന്നത് വലിയശബ്ദം കേട്ട്
ഇരുവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ വലിയശബ്ദം കേട്ടാണ് പലരും ഞെട്ടിയുണർന്നത്. നാട്ടുകാരും അതുവഴിവന്ന മറ്റ് വാഹനയാത്രികരും ഒാടിക്കൂടിയപ്പോഴേക്കും ഹൃദയം നടങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്ന് തരിപ്പണമായി. കാറിനുള്ളിൽ കുടുങ്ങിയ കിളിമാന്നൂർ മടവൂർ വലംവിരിപ്പള്ളി മഠത്തിൽ രാജശേഖര ഭട്ടതിരിയും (66) ഭാര്യ ശോഭനാദേവിയും (62) മരിച്ച നിലയിലായിരുന്നു. കാർ ഒാടിച്ചിരുന്ന മകൻ നിഖിൽരാജിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. വഴിമദ്ധ്യേ ഗുരുതരാവസ്ഥയിലായതോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
രക്തക്കറ മായാത്ത സുരക്ഷാ ഇടനാഴി
സുരക്ഷാ ഇടനാഴിയാണ് കഴക്കൂട്ടം മുതൽ അടൂർ വരെയുള്ള എം.സി റോഡ്. എന്നാൽ യാതൊരു സുരക്ഷയുമില്ലാതെ റോഡിൽ പൊലിയുന്നത് നിരവധി ജീവനുകളും. ഒരാഴ്ച മുൻപാണ് കുളക്കടയിൽ അർദ്ധരാത്രിയിൽ മാതാപിതാക്കളും മൂന്ന് വയസ്സുകാരിയായ കുഞ്ഞുമടങ്ങുന്ന കുടുംബം കാർ അപകടത്തിൽ പൊലിഞ്ഞത്. അപകടങ്ങളേറെയും രാത്രിയിലാണ്. അമിതവേഗവും ഉറക്കമൊഴിഞ്ഞുള്ള ഡ്രൈവിംഗുമാണ് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നത്. റോഡിന്റെ വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ബാധകമല്ലാത്ത നിലയിലാണ് വാഹനങ്ങളുടെ ചീറിപ്പാച്ചിൽ. ഇരുചക്രവാഹനക്കാരാണ് ഏറെയും അപകടം ക്ഷണിച്ചുവരുത്തുന്നത്. ഏത് വശത്തുകൂടെയും കടന്നുപോകുന്ന ഇരുചക്ര വാഹന യാത്രികർ വലിയവാഹനങ്ങൾക്കാണ് ഏറെ ഭീഷണി ഉയർത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |