തൃശൂർ: ടൂറിസം കാഴ്ചകൾക്ക് പുതിയ മാനം നൽകുന്ന കുന്നംകുളം കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 12 ഏക്കർ 60 സെന്റ് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്കാണ് തുടക്കം കുറിച്ചത്. പ്രദേശത്തേയ്ക്കുള്ള റോഡ് വികസനത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുക്കൽ നടപടി ഈ വർഷം പൂർത്തീകരിക്കും.
സ്പെഷ്യൽ തഹസിൽദാർ എൽ.എ ജനറലിനാണ് സ്ഥലം ഏറ്റെടുക്കൽ ചുമതല. ജൂലായ് അവസാനത്തോടെ പദ്ധതിയുടെ സാമൂഹിക ആഘാത പഠന റിപ്പോർട്ടും ലഭ്യമാകും. കുന്നംകുളം താലൂക്കിലെ അകതിയൂർ വില്ലേജിൽ ഉൾപ്പെടുന്ന സ്ഥലമാണ് ടൂറിസം വികസനത്തിനായി ഏറ്റെടുക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികളുടെ നടത്തിപ്പിനായി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിക്കായി ടൂറിസം വകുപ്പ് 50 ലക്ഷം രൂപ കണ്ടിജൻസി ചാർജ്ജായി സ്പെഷ്യൽ തഹസിൽദാർ എൽ.എ ജനറലിന് കൈമാറിയിരുന്നു.
കുന്നംകുളം, അകതിയൂർ വില്ലേജിൽ ഉൾപ്പെടുന്ന കലശമല ജൈവ വൈവിദ്ധ്യങ്ങളാലും ചരിത്ര സ്മൃതികളാലും പ്രസിദ്ധമാണ്. ഏഷ്യയിലെ ഏറ്റവും വലിയ കുളവെട്ടി മരങ്ങളുള്ള പ്രദേശം എന്ന പ്രത്യേകത കൂടി കലശമലയെ ശ്രദ്ധേയമാക്കുന്നു. ചൊവ്വന്നൂർ, പോർക്കുളം പഞ്ചായത്തുകളിലായി 2.64 ഏക്കർ സ്ഥലത്താണ് ഈ ടൂറിസം വില്ലേജ്.
സ്വകാര്യ ചിട്ടി ഫോർമെന്മാർ പ്രക്ഷോഭത്തിലേക്ക്
തൃശൂർ: ചിട്ടിക്കുള്ള ചരക്കുസേവന നികുതി (ജി.എസ്.ടി) അന്യായമായും നീതികരിക്കാനാകാത്ത രീതിയിലും വർദ്ധിപ്പിച്ചതിനെതിരെ സ്വകാര്യ ചിട്ടി ഫോർമെന്മാർ പ്രക്ഷോഭത്തിലേക്ക്. 15ന് ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് ജി.എസ്.ടി ഓഫീസിലേക്ക് മാർച്ചും ധർണയും നടക്കും. തൃശൂരിൽ ശക്തൻ നഗറിലുള്ള ജി.എസ്.ടി ഓഫീസിലേക്ക് രാവിലെ 10ന് പട്ടാളം റോഡ് ബി.എസ്.എൻ.എൽ ഓഫീസിന് സമീപത്ത് നിന്നും മാർച്ച് തുടങ്ങുമെന്ന് ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചിട്ടിക്ക് സേവനനികുതിയെന്നത് വിവേചനമാണെന്ന് തുടക്കം മുതൽ ചിട്ടി ഫോർമാന്മാരുടെ സംഘടനകൾ കേന്ദ്രസംസ്ഥാന ഭരണാധികാരികളെ ധരിപ്പിച്ചതാണെന്ന് അസോസിയേഷൻ ചെയർമാൻ ഡേവിഡ് കണ്ണനായ്ക്കൽ പറഞ്ഞു. ജനറൽ സെക്രട്ടറി വി.ടി.ജോർജ്ജ്, ട്രഷറർ സി.എൽ.ഇഗ്നേഷ്യസ്, ഓർഗനൈസിംഗ് സെക്രട്ടറി കെ.വി.ശിവകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സ്വാമി ആതുരദാസ് പുരസ്കാര സമർപ്പണം
തൃശൂർ : കേരള ഹോമിയോ ശാസ്ത്രവേദിയുടെയും മുഖപത്രമായ ഹോമിയോശാസ്ത്രം മാസികയുടെയും രജത ജൂബിലി സമ്മേളനവും സ്വാമി ആതുരദാസ് പുരസ്കാര സമർപ്പണവും 17 ന് കാസിനോ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക് 2ന്' കൊവിഡാനന്തര രോഗങ്ങളിൽ ഹോമിയോപ്പതി ചികിത്സ' സെമിനാറിൽ ഡോ.സണ്ണി ജേക്കബ് വിഷയം അവതരിപ്പിക്കും. 3ന് സമ്മേളനോദ്ഘാടനവും പുരസ്കാര സമർപ്പണവും മന്ത്രി കെ.രാധാകൃഷ്ണനും രജത ജൂബിലി ഉദ്ഘാടനം മന്ത്രി കെ.രാജനും നിർവഹിക്കും. ഡോ.വി.ആർ.ഉണ്ണിക്കൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങും. മാസികയുടെ രജത ജൂബിലി ചീഫ് വിപ് എൻ.ജയരാജും സൗജന്യ മെഡിക്കൽ ക്യാംപ് മേയർ എം.കെ.വർഗീസും, ലഹരി വിമോചന ചികിത്സാ പദ്ധതി സാറ ജോസഫും ഉദ്ഘാടനം ചെയ്യുമെന്ന് ശാസ്ത്രവേദി ചെയർമാൻ ഡോ.ടി.എൻ.പരമേശ്വരക്കുറുപ്പ്, ഡോ.ഗിൽബർട്ട് പി.പോൾ, ഡോ.കെ.ബി.ദിലീപ്കുമാർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |