തിരുവല്ല: ആർക്കും ഏതുവഴിയും കടന്നുകയറാവുന്ന വിധം തിരുവല്ല റെയിൽവേ സ്റ്റേഷനിൽ സുരക്ഷിതത്വം ഇല്ലാതായി. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ല സ്റ്റേഷന്റെ വളപ്പിൽ പലയിടത്തും കാടുകയറിയതും യാത്രക്കാർക്ക് ഭീഷണിയായി. സാമൂഹ്യവിരുദ്ധരോ അക്രമികളോ ഒളിച്ചിരുന്നാൽ പോലും കണ്ടെത്താനാകില്ല. സ്റ്റേഷൻ കെട്ടിടങ്ങളെ പോലും മറയ്ക്കുന്ന വിധം കാടുവളർന്നു പന്തലിക്കുകയാണ്. സ്റ്റേഷന്റെ മുൻഭാഗത്ത് തന്നെ മൂന്നിലധികം വഴികളുണ്ട്. പാർക്കിംഗ് ഗ്രൗണ്ടിലേക്ക് ഉൾപ്പെടെ കടന്നുചെല്ലാൻ സൗകര്യമുള്ള റോഡുകളും ഒരുക്കിയിട്ടുണ്ട്. ഈ വഴികളുടെ പലഭാഗങ്ങളിലും കാടുമൂടിയിരിക്കുകയാണ്.
കുറ്റിക്കാട്ടിലെ പാർക്കിംഗ്
ഇതിനിടയിലാണ് പണം നൽകി വാഹനങ്ങൾ പാർക്ക് ചെയ്യണ്ടതും. ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കാൻ സ്ഥലം ഉണ്ടെങ്കിലും ഇതെല്ലാം കാടുകയറി നശിക്കുകയാണ്. രാത്രിയിൽ ഇതുവഴി കടന്നുപോകാൻ പോലും യാത്രക്കാർ ഭയപ്പെടുന്നു. റെയിൽവേ സ്റ്റേഷൻ വളപ്പിൽ ഏക്കർ കണക്കിന് സ്ഥലമുണ്ട്. ആവശ്യമായ വെളിച്ചവും ഇവിടുത്തെ സ്റ്റേഷന്റെ പരിസരങ്ങളിലില്ല. ഇതുകാരണം സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. രാത്രികാലങ്ങളിൽ ട്രെയിനിൽ എത്തുന്നവരിൽ ഭൂരിഭാഗവും വീട്ടുകാരെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആശ്രയിച്ചാണ് പോകുന്നത്.
റെയിൽവേ സ്റ്റേഷന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ ആർക്കും എവിടെനിന്നും പ്ലാറ്റ് ഫോമിൽ കയറാവുന്ന സ്ഥിതിയാണെന്നും സ്റ്റേഷനിൽ മതിയായ വെളിച്ചമില്ലെന്നും സംഭവത്തെത്തുടർന്ന് സ്പെഷ്യൽബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.
അദ്ധ്യാപികയുടെ മരണത്തിൽ ദുരൂഹത
റെയിൽവേ സ്റ്റേഷൻ വളപ്പിലെ സുരക്ഷിതത്വത്തിന്റെ മറ്റൊരു ഉദാഹരണമാണ് കഴിഞ്ഞമാസം തിരുവല്ലയിൽ അദ്ധ്യാപിക ട്രെയിനിൽ നിന്നും വീണ് മരിച്ച സംഭവവും. വർക്കല ജി.എച്ച്.എസിലെ അദ്ധ്യാപിക കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി ജോൺ (37) തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്നും വീണ് മരിച്ചത്. ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് തിരുവല്ല പ്ലാറ്റ് ഫോം തീരുന്ന ഭാഗത്താണ് ജിൻസി വീഴുന്നതായി സി.സി. ടി.വി ദൃശ്യങ്ങളിലുണ്ട്. സ്റ്റേഷനിൽ നിന്ന് ട്രെയിൻ നീങ്ങിത്തുടങ്ങിയശേഷം മുഷിഞ്ഞവസ്ത്രം ധരിച്ച ഒരാൾ ലേഡീസ് കമ്പാർട്ട്മെന്റിൽ ഓടിക്കയറുന്നത് കണ്ടതായി ട്രെയിനിൽ നിന്ന് ഇറങ്ങിയ ചിലർ അന്ന് പറഞ്ഞിരുന്നു. ട്രെയിനിൽ കയറിയ അജ്ഞാതൻ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ജിൻസി പ്ലാറ്റ്ഫോമിലേക്ക് എടുത്തുചാടിയതാണോയെന്നും തള്ളിയിട്ടതാണോയെന്നും ദുരൂഹത ഉയർന്നിരുന്നു. എന്നാൽ അജ്ഞാതനെ നേരത്തെകണ്ട സ്ഥലത്തെ സി.സി.ടി.വി കാമറ പ്രവർത്തിച്ചിരുന്നില്ല. അന്വേഷണത്തിന്റെ തുടർവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
........................................
-ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ
-സ്റ്റേഷന്റെ മുൻഭാഗത്ത് തന്നെ മൂന്നിലധികം വഴികൾ
- ചുറ്റുമതിലും, വെളിച്ചവുമില്ല
-സുരക്ഷാ ജീവനക്കാരുടെ അഭാവം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |