തിരുവനന്തപുരം: ശംഖുംമുഖം വെട്ടുകാട് തീരപ്രദേശത്ത് കടൽ ക്ഷേഭത്തിൽ തകർന്ന വീടുകൾ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചാക്കിൽ മണ്ണ് നിറച്ചു താത്കാലിക ഭിത്തി ഉടൻ നിർമ്മിക്കണമെന്ന നിർദ്ദേശവും കളക്ടർക്ക് നൽകിയതായി അദ്ദേഹം പറഞ്ഞു. ദീർഘകാല അടിസ്ഥാനത്തിൽ കടൽ ഭിത്തി നിർമ്മിക്കുന്നതിന്റെ പരീക്ഷണത്തിനായി വെട്ടുകാടുള്ള കുറച്ചു ഭാഗത്ത് കരിങ്കല്ലുകൾ കൊണ്ട് ഭിത്തി നിർമ്മിച്ചിട്ടുണ്ട്. അത് വിജയകരമായാൽ മുഴുവൻ തീരപ്രദേശത്തും കരിങ്കൽ ഭിത്തി നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
കടൽ വിഴുങ്ങുമെന്ന ഭീഷണി നേരിടുന്ന വീട്ടിലുള്ളവർ എങ്ങോട്ട് പോകുമെന്ന് അറിയാത്ത സ്ഥിതിയിലാണ്. വീട്ടുപകരണങ്ങൾ പൊതുവഴിയിൽ കൊണ്ടുവയ്ക്കേണ്ട ഗതികേടിലാണവർ. ലൈഫ് മിഷൻ വഴി വീട് ലഭിക്കുമെന്ന് പറഞ്ഞ് ഇവരുടെ വിവരങ്ങൾ ശേഖരിച്ചെങ്കിലും ഇതുവരെ നടപടികളായില്ല. വിഴിഞ്ഞം തുറമുഖ ജോലികൾ ആരംഭിച്ചതോടെയാണ് കടൽ കരയെടുക്കുന്നതെന്നും മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തി കൊടുത്താൽ അവിടെ വീട് തരാമെന്നും അധികൃതർ പറഞ്ഞതായും പ്രദേശവാസികൾ പറയുന്നു.
അതേസമയം, കടൽക്ഷോഭത്തിൽ വലിയതുറ കൊച്ചു തോപ്പ് ജൂസാ റോഡിനും വലിയതോപ്പ് ലെന റോഡിനും ഇടയിൽ മൂന്ന് വീടുകൾ പൂർണമായും പത്തോളം വീടുകൾ ഭാഗികമായും തകർന്നു. സെലിൻ ടി.സി 34/1463, ബ്രിജിറ്റ് ജോസഫ് ,ടി.സി 34 /904, വല്ലാരിയൻ സുനിത ടി.സി-34/908 എന്നിവരുടെ വീടുകളാണ് തകർന്നത്. പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി. എന്നാൽ ജനപ്രതിനിധികളോ റവന്യു ഉദ്യോഗസ്ഥരോ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ഭാഗികമായ തകർന്ന വീടിന്റെ ഉടമ സാജൻ ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |