കാസർകോട്: പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ മരങ്ങൾ മുറിച്ചെടുത്ത് മില്ലിലേക്ക് മാറ്റിയത് സംബന്ധിച്ച വിവാദത്തിൽ നടപടി ഒഴിവാക്കാൻ ഉന്നതതലങ്ങളിൽ നിന്നും കടുത്ത സമ്മർദ്ദം. കാർഷിക സർവ്വകലാശാലയുടെയും കൃഷിവകുപ്പിന്റെയും ഉന്നതങ്ങളിൽ നിന്നും വനം വകുപ്പ് ഉന്നതരെ ബന്ധപ്പെട്ട് വകുപ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചതായാണ് വിവരം. ഇതോടെ വനംവകുപ്പ് കേസിൽ നിന്ന് പിന്മാറാനുള്ള സാദ്ധ്യത തെളിഞ്ഞു.
കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളുടെ ചുതലയുള്ള വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ഇന്നലെ കാസർകോട് എത്തിയിരുന്നു. പിലിക്കോട് മില്ലിൽ റെയ്ഡ് നടത്തി മരങ്ങൾ പിടിച്ചെടുക്കുന്നതിന് നേതൃത്വം നൽകിയ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അഷ്‌റഫ് കാസർകോട് ഡി. എഫ്. ഒയുമായി നടപടിക്രമങ്ങൾ സംബന്ധിച്ച് ഇന്നലെ കൂടിയാലോചനകൾ നടത്തിയിരുന്നു.കാസർകോട് എത്തിയ വനംവകുപ്പ് ഉന്നതോദ്യോഗസ്ഥൻ കൃഷിവകുപ്പുമായി തൽക്കാലം ഏറ്റുമുട്ടുന്ന രീതിയിലേക്ക് പോകേണ്ടതില്ലെന്ന് റേഞ്ച് ഓഫീസർക്ക് നിർദ്ദേശം നൽകിയതായും വിവരമുണ്ട്.
നടപടിക്രമത്തിൽ വീഴ്ച
മുറിച്ചെടുത്ത മരങ്ങൾ പുറത്തെ മില്ലിലേക്ക് കടത്തുമ്പോൾ പാലിക്കേണ്ടുന്ന നടപടി ക്രമങ്ങളിലെ വീഴ്ചയാണ് കാർഷിക ഗവേഷണകേന്ദ്രത്തിൽ നിന്നുണ്ടായതെന്നാണ് ഇപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിന് വേണ്ടുന്ന ട്രാവലിംഗ് പാസ് വനംവകുപ്പിൽ നിന്ന് വാങ്ങിച്ചിരുന്നില്ലെന്നാണ് നടപടിക്ക് നേതൃത്വം നൽകിയ കാഞ്ഞങ്ങാട് റേഞ്ച് ഓഫീസർ അഷ്‌റഫ് ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.
അതെ സമയം 2005 ലെ വൃക്ഷം വളർത്തൽ പ്രോത്സാഹന നടപടി പ്രകാരമാണ് മരത്തടികൾ പിടിച്ചെടുത്തതെന്നാണ് കേസിന്റെ തുടക്കത്തിൽ വനംവകുപ്പ് പറഞ്ഞിരുന്നത്. മരം മുറിച്ചു മറ്റൊരിടത്തേക്ക് കടത്തുകയോ വില്പന നടത്തുകയോ ചെയ്യുമ്പോൾ അഞ്ചു ശതമാനം നികുതി അടക്കുകയും സോഷ്യൽ ഫോറസ്റ്ററി വകുപ്പിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. ആറു മാസം മുമ്പ് ലേലം ചെയ്യുന്നതിന് നേടിയ അനുമതിയും കണക്കാക്കിയ വിലയും പ്രകാരമാണ് മരങ്ങൾ മുറിച്ചതെന്നും ലേലം നടന്നില്ലെന്നുമാണ് സ്ഥാപന മേധാവി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |