കോഴിക്കോട്: മെഡിക്കൽ കോളേജ് കാമ്പസിലെ കുട്ടികളുമായി സംവദിച്ച് കുഞ്ഞു നോവലിസ്റ്റ് ലൈബ അബ്ദുൾ ബാസിദ്. പതിനൊന്നു വയസിനുള്ളിൽ മൂന്ന് ഇംഗ്ലീഷ് നോവലുകളെഴുതി ഗിന്നസ് റെക്കോർഡ് നേടിയ ലൈബയെ കണ്ടതോടെ ചോദ്യങ്ങളുമായി കുട്ടിക്കൂട്ടം പൊതിഞ്ഞു. ഇഷ്ടപ്പെട്ട നോവലിസ്റ്റ് ഏതാണെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ ലൈബയുടെ മറുപടിയെത്തി, പൗലോ കൊയ്‌ലോ. എന്തുകൊണ്ടാണ് എഴുതുന്നതെന്ന ചോദ്യത്തിന് ഏറ്റവും ഇഷ്ടം എഴുത്തെന്ന് മറുപടി. ആരാവണമെന്നാണ് ആഗ്രഹമെന്ന് ആരാഞ്ഞപ്പോൾ ഒരു നോവലിസ്റ്റും ഒപ്പം ഒരു ഡോക്ടറും. ഇപ്പോഴും എഴുതിക്കൊണ്ടിക്കുകയാണോ എന്നായപ്പോൾ ഓർഡർ ഓഫ് ഗാലക്‌സി സീരീസിലെ നാലാമത്തെ പുസ്തകം ഉടനെയെന്ന് ലൈബ. അരമണിക്കൂറോളം തന്റെ എഴുത്തനുഭവങ്ങൾ പങ്കുവെച്ചാണ് ലൈബയും മാതാപിതാക്കളും സ്കൂളിൽ നിന്ന് മടങ്ങിയത്. കേരളകൗമുദിയുടെ 'എന്റെ കൗമുദി പദ്ധതി മെഡിക്കൽകോളേജ് കാമ്പസ് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ലൈബ.
ഖത്തർ ഒലീവ് ഇന്റർനാഷണൽ സ്‌കൂളിൽ ആറാംക്ലാസിലാണ് പഠിക്കുന്നത്. ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ ഡോ.എൻ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക സി.കെ.സമീന സ്വാഗതം പറഞ്ഞു. ലൈബയുടെ പിതാവ് അബ്ദുൾ ബാസിദ് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |