ചാവക്കാട്: തീരപ്രദേശങ്ങൾ മാലിന്യ മുക്തമാക്കുന്ന 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കം. പൊതുജനങ്ങൾക്കുള്ള ബോധവത്കരണം, പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും പുനരുപയോഗവും, തുടർന്ന് കാമ്പയിൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി.
തീരദേശ മേഖലയിലെ അഞ്ച് വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്ലീൻ കേരള മിഷൻ എന്നിങ്ങനെ വിവിധ വകുപ്പുകളാണ് നടപ്പാക്കുന്നത്. ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പരിസരത്ത് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ബോധവത്കരണത്തിന്റെ ഭാഗമായി മെഴുകുതിരി ജാഥ സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർമാരായ കബീർ, കെ.സി.മണികണ്ഠൻ, ഗിരിജ പ്രസാദ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ജീന രാജീവ്, വൈസ് ചെയർപേഴ്സൺ സാജിത സലാം തുടങ്ങിയവർ പങ്കെടുത്തു.
റോഡ് സംരക്ഷണത്തിന്
കൈകോര്‍ത്ത് ജനം
തൃശൂർ: റോഡും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ ജനകീയ സമിതി രൂപീകരിച്ച് മാടക്കത്തറ പഞ്ചായത്ത്. ഓരോ വാര്‍ഡിലെയും വഴിയുടെ സംരക്ഷണം അവിടെ താമസിക്കുന്ന ജനങ്ങള്‍ക്കാണെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് പ്രാഥമിക ലക്ഷ്യം.
മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുക, ഓരോരുത്തരും താമസിക്കുന്ന വഴികള്‍ മാലിന്യമുക്തമാക്കുക, അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നിവയാണ് മറ്റ് ലക്ഷ്യങ്ങൾ. ജനങ്ങളുടെയും പഞ്ചായത്ത് മെമ്പര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിലൂടെ റോഡുകളുടെ സംരക്ഷണം ഉറപ്പാക്കും. മാടക്കത്തറ പഞ്ചായത്തിലെ 16 വാര്‍ഡുകളിലെയും പഞ്ചായത്ത് റോഡ് കേടുകൂടാതെ സംരക്ഷിക്കാനും പഞ്ചായത്തിന്റെ മലയോര യാത്രയെ മനോഹരമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് സമിതിക്ക് നേതൃത്വം നല്കുന്ന വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര പറഞ്ഞു.
ടിപ്പറുകൾക്ക് നിയന്ത്രണം
തൃശൂർ: വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ടിപ്പർ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ ഉത്തരവിറക്കി. രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 5 വരെയുമാണ് നിരോധനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യനീക്കത്തിനുള്ള ടിപ്പറുകൾക്ക് സമയ നിയന്ത്രണത്തിലുള്ള ഇളവ് തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |