കൊച്ചി: സ്വന്തം നിലനില്പിന് തന്നെ ഭീഷണിയായ ചെറുമത്സ്യങ്ങളെ പിടിക്കുന്നത് തടയാൻ മത്സ്യത്തൊഴിലാളികൾ രംഗത്ത്. വർഷങ്ങൾക്ക് ശേഷം കേരള തീരത്ത് പ്രത്യക്ഷപ്പെട്ട മത്തി പിടിക്കുന്നതും വിൽക്കുന്നതും തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സർക്കാരിനോട് ആവശ്യപ്പെട്ടു.
ട്രോളിംഗ് നിരോധനം തുടരുന്നതിനിടെ കേരളത്തിൽ ചെറുമത്തിയും അയലയും വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. 31ന് ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ ചെറുമത്സ്യങ്ങളെ പിടിക്കാൻ ലക്ഷ്യമിട്ട് ചെറുമത്സ്യങ്ങളെ പിടിക്കാൻ ലക്ഷ്യമിട്ട് പെലാജിക് വലകൾ ശേഖരിച്ചിട്ടുണ്ടെന്ന് ഐക്യവേദി നേതാക്കൾ പറഞ്ഞു. നിരോധനത്തിലും അന്യസംസ്ഥാന യാനങ്ങൾ യഥേഷ്ടം മത്സ്യബന്ധനം തുടരുന്നുണ്ട്.
കർശനമായി തടയണം
ചെറിയ മീനുകളെ പിടിക്കരുതെന്ന് 2015ൽ കൊച്ചിയിൽ ചേർന്ന മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചിരുന്നു. ഈ മാസം അഞ്ചിന് കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ ചേർന്ന യോഗത്തിലും തീരുമാനം ആവർത്തിച്ചു. പത്ത് സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 58 ഇനം മത്സ്യങ്ങളെ പിടിക്കുന്നത് തടഞ്ഞ് 2016ൽ സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ചെറുമത്തി പിടിച്ച ചില വള്ളങ്ങളെ ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.
മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനെതിരെ 'പിടിക്കല്ലേ കുഞ്ഞുമത്തി, വലിയ ചാകര വരും' എന്ന തലക്കെട്ടിൽ കേരളകൗമുദി ഈമാസം 15ന് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് ഐക്യവേദിയുടെ ഇടപെടൽ. ചെറുമത്തി പിടിക്കരുതെന്ന് സി.എം.എഫ്.ആർ.ഐയിലെ ഗവേഷകരും അഭ്യർത്ഥിച്ചിരുന്നു. മത്സ്യത്തൊഴിലാളികളെ ഇക്കാര്യം ബോധവത്കരിക്കാൻ വിവിധ സ്ഥലങ്ങളിൽ യോഗങ്ങൾ നടത്തുന്നുണ്ട്.
നടപടിയെന്ന് ഫിഷറീസ് വകുപ്പ്
ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ നടപടി ആരംഭിച്ചതായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ചെറുമത്സ്യങ്ങളുമായി മൂന്നു വള്ളങ്ങളെ ഇന്നലെ പിടികൂടി. കഴിഞ്ഞ ദിവസങ്ങളിലും ചെറുമീനുകളെ പിടികൂടിയിരുന്നു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
"മത്തിയെ കേന്ദ്രീകരിച്ചാണ് പരമ്പരാഗത സമൂഹത്തിന്റെ ഉപജീവനം നിലനിൽക്കുന്നത്. മത്തിയുടെ തകർച്ച കേവലം സാമ്പത്തിക തകർച്ചയ്ക്കപ്പുറം സാമൂഹിക ദുരന്തമായി മാറിയിട്ടുണ്ട്. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് കർശനമായി തടയണം."
ചാൾസ് ജോർജ്
പ്രസിഡന്റ്
മത്സ്യത്തൊഴിലാളി ഐക്യവേദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |