കൊച്ചി: കൊച്ചിയെ സാമ്പത്തിക സിരാ കേന്ദ്രമായി മാറ്റാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഗിഫ്‌റ്റ് സിറ്റി പദ്ധതിക്കുള്ള സ്ഥലമെടുപ്പ് ഉടൻ ആരംഭിക്കും. 358 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം ബുധനാഴ്ച അനുമതി നൽകി. സ്ഥലമെടുപ്പിന് ആവശ്യമായ 840 കോടി രൂപ കിഫ്ബി നൽകും. സ്ഥലമേറ്റെടുക്കൽ നടപടികൾ ജില്ലാ ഭരണകൂടം വേഗത്തിലാക്കും.
ഡപ്യൂട്ടി കളക്ടർ (ലാൻഡ് അക്വിസിഷൻ), കിഫ്ബി പൊന്നുംവില സ്‌പെഷ്യൽ തഹസിൽദാർ എന്നിവർക്കാണ് സ്ഥലം ഏറ്റെടുക്കലിന്റെ ചുമതല. 2021 ഒക്ടോബറിൽ സ്ഥലം ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പദ്ധതിയുടെ സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അങ്കമാലിക്ക് സമീപം അയ്യമ്പുഴ വില്ലേജിൽ റീസർവേ ബ്ളോക്ക് നമ്പർ 19 ൽ വിവിധ സർവേ നമ്പരുകളിൽ 144.9759 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുക. 32 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും.
വരും വൻ
സംരംഭങ്ങൾ
കേന്ദ്ര സർക്കാരിന്റെ ഗ്ളോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി (ഗിഫ്‌റ്റ് സിറ്റി ) പദ്ധതിയാണ് നടപ്പാക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ബംഗളൂരു- കൊച്ചി വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
വിജ്ഞാനാധിഷ്ഠിത വ്യവസായ സംരംഭങ്ങളാണ് ഗിഫ്‌റ്റ് സിറ്റിയിൽ ആരംഭിക്കുക. നാഷണൽ ഇൻഡസ്ട്രിൽ കോറിഡോർ ഡവലപ്മെന്റ് ട്രസ്റ്റിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിന് 1,600 കോടി രൂപ ചെലവഴിക്കും. പത്തു വർഷത്തിനകം പൊതു സ്വകാര്യ മേഖലകൾ 18,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ ഗിഫ്‌റ്റ് സിറ്റിയിൽ നടപ്പാക്കും. രണ്ടുലക്ഷം പേർക്ക് നേരിട്ടും 3.6 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിലവസരം ലഭിക്കും.
2025 ൽ ആദ്യഘട്ടം
ഗിഫ്‌റ്റ് സിറ്റി പദ്ധതി കിൻഫ്രയാണ് നടപ്പാക്കുന്നത്. 540 കോടി രൂപ സ്ഥലം ഏറ്റെടുക്കാൻ രണ്ടു വർഷം മുമ്പ് സർക്കാർ അനുവദിച്ചിരുന്നു. 2022 ൽ നിർമ്മാണം ആരംഭിച്ച് 2025 ൽ ആദ്യഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
സി.എച്ച്.ടു.എം ഹിൽ ഇന്ത്യാ കൺസോർഷ്യമാണ് ഗിഫ്‌റ്റ് സിറ്റിയുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കിയത്. വിശദമായ മാസ്റ്റർ പ്ലാൻ, പ്രാഥമിക എൻജിനിയറിംഗ്, ഡിസൈൻ റിപ്പോർട്ട്, ത്രീ ഡി മോഡൽ, പരിസ്ഥിതി അംഗീകാരങ്ങൾ, ടെൻഡർ പാക്കേജും ബി.എം മോഡലും വികസിപ്പിക്കൽ, സംസ്ഥാന സർക്കാരുമായി ചേർന്ന് ടെൻഡർ നടപടികൾ എന്നിവ എൻ.സി.ഡി.ടിയാണ് നിർവഹിക്കുന്നത്.
എതിർപ്പ് തുടരുന്നു
ജനകീയ മുന്നേറ്റ സമര സമിതി എതിർപ്പുമായി രംഗത്തുണ്ട്. സർവേയും കിൻഫ്ര ഉദ്യോഗസ്ഥരെയും തടഞ്ഞിരുന്നു. 200 ലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന പദ്ധതി വേണ്ടെന്നാണ് പ്രദേശവാസികളുടെ നിലപാട്. പരിസ്ഥിതിപ്രാധാന്യമുള്ള സ്ഥലവുമായതിനാൽ പ്രകൃതി, ജൈവസമ്പത്ത് പദ്ധതി നഷ്ടമാക്കുമെന്ന് സമര സമിതി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |