തൃശൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സുഭിക്ഷാ ഹോട്ടലുകൾ ഒരുക്കി തൃശൂർ. മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്ന എട്ട് സുഭിക്ഷാ ഹോട്ടലുകളാണ് ജില്ലയിലുള്ളത്. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ജില്ലയിൽ ആരംഭിച്ച സുഭിക്ഷാ ഹോട്ടലുകളാണ് സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്നത്. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിൽ ഏഴിടങ്ങളിൽ സുഭിക്ഷാ ഹോട്ടലുണ്ട്.
ജില്ലയിൽ ആദ്യമായി സുഭിക്ഷാ ഹോട്ടലുകൾ ആരംഭിച്ചത് കുന്നംകുളം, കയ്പമംഗലം മണ്ഡലങ്ങളിലാണ്. സംസ്ഥാനത്തെ രണ്ടാമത്തെ സുഭിക്ഷാ ഹോട്ടലായിരുന്നു കുന്നംകുളത്തേത്. ചേലക്കര, ഗുരുവായർ, മണലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, കയ്പമംഗലം എന്നിവിടങ്ങളിൽ ഹോട്ടലുകൾ ആരംഭിച്ച് ഉച്ചഭക്ഷണ വിതരണം നടത്തുന്നുണ്ട്. കയ്പമംഗലം മണ്ഡലത്തിൽ മാത്രം രണ്ട് ഹോട്ടലുകളുണ്ട്.
സുഭിക്ഷ ഹോട്ടലുകൾ ഇല്ലാത്തത്
നാട്ടിക, തൃശൂർ, ഒല്ലൂർ വടക്കാഞ്ചേരി, പുതുക്കാട്, കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങളിലാണ് ഇതുവരെ ഹോട്ടൽ ആരംഭിക്കാത്തത്. എന്നാൽ നാട്ടിക, തൃശൂർ, ഒല്ലൂർ മണ്ഡലങ്ങളിൽ സ്ഥലം ലഭ്യമായിക്കഴിഞ്ഞു.
ചെലവഴിച്ചത് 37.41 ലക്ഷം
ഹോട്ടലുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാവശ്യമായ ഫണ്ട് നൽകുന്നത് ജില്ലാ സപ്ലൈ ഓഫീസാണ്. 37,41,493 രൂപയാണ് ജില്ലയിലെ സുഭിക്ഷ ഹോട്ടലുകൾക്കായി വിനയോഗിച്ചത്. ഒരു നേരത്തെ ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് 'സുഭിക്ഷ ഹോട്ടൽ'.
20 രൂപയ്ക്ക് ഉച്ചയൂണ് വിതരണം നടത്തുന്നതാണ് പ്രത്യേകത. ഓരോ ഊണിനും സബ്‌സിഡിയായി അഞ്ച് രൂപ നടത്തിപ്പുകാർക്ക് സർക്കാർ നൽകും. എല്ലാ ജില്ലകളിലും കളക്ടർ അദ്ധ്യക്ഷനും ജില്ലാ സപ്ലൈ ഓഫീസർ കൺവീനറുമായി 10 പേർ അടങ്ങുന്ന സമിതിക്കാണ് മേൽനോട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |