പത്തനംതിട്ട : കൊലക്കേസ് പ്രതിയായ യുവാവിനെ തോക്കും കത്തിയുമായി പൊലീസ് വീട്ടിൽ നിന്ന് പിടികൂടി. ആനപ്പാറ ചുട്ടിപ്പാറ വടക്കേച്ചരുവിൽ നൗഫൽ (31) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് പത്തനംതിട്ട ഡിവൈ. എസ്.പി എസ്.നന്ദകുമാറിന്റെയും നർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ.വിദ്യാധരന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മേലെവെട്ടിപ്രം തൈക്കാവ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പിസ്റ്റളും പ്രത്യേകതരം സ്റ്റീൽ നിർമ്മിത കത്തിയും മറ്റുമായി നൗഫലിനെ പിടികൂടിയത്.
ഡാൻസാഫ് സംഘത്തിലെ പൊലീസുദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു. നൗഫൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീടിന്റെ മുകളിലെ നിലയിലെ മുറിയിൽ നിന്നാണ് മാരകായുധങ്ങൾ കണ്ടെടുത്തത്. തമിഴ്നാട് കാഞ്ചീപുരം ജില്ലയിൽ ധനകാര്യസ്ഥാപന ഉടമയെ പണാപഹരണശ്രമത്തിനിടെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് കൂവത്തൂർ പൊലീസ് 2015ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് നൗഫൽ. ഇയാളെ രഹസ്യാന്വേഷണ വിഭാഗങ്ങൾ ചോദ്യം ചെയ്തു വരികയാണ്. പ്രതിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കും.
കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിരവധി കഞ്ചാവ് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. തോക്ക് എവിടെ നിന്ന് ലഭിച്ചു, കൂട്ടാളികളുണ്ടോ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് ഡിവൈ.എസ്.പി എസ്.നന്ദകുമാർ പറഞ്ഞു. രണ്ട് വെടിയുണ്ട നിറച്ച നിലയിലായിരുന്നു തോക്ക്. ഇന്ത്യൻ നിർമ്മിത പിസ്റ്റൾ ഡൽഹിയിൽ നിന്ന് വാങ്ങിയതാണെന്നും കഞ്ചാവ് കടത്തുമ്പോൾ സുരക്ഷയ്ക്ക് കൈയിൽ കരുതാറുണ്ടെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യുവാവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് 2.30ന് തുടങ്ങിയ പരിശോധനയിൽ പത്തനംതിട്ട എസ്.ഐ.അനൂപ്, ഡിവൈ.എസ്.പി ഓഫീസ് എസ്.ഐ സുരേഷ് കുമാർ, ഡാൻസാഫ് എസ്.ഐ അജി സാമുവൽ, എ.എസ്.ഐ അജികുമാർ, സി.പി.ഒമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത്ത് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |