SignIn
Kerala Kaumudi Online
Friday, 20 September 2024 4.39 AM IST

പാലാ ജനറൽ ആശുപത്രിയിലെ അക്രമസംഭവം പ്രതി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

അത്യാഹിത വിഭാഗത്തിന് മുന്നിൽ ജീവനക്കാരുടെ പ്രതിഷേധം


പാലാ: കഴിഞ്ഞ ദിവസം പാലാ ജനറൽ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെയും ഡോക്ടറെയും ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.

കാസർകോഡ് സ്വദേശിയായ ബിനോയി (32) ആണ് അറസ്റ്റിലായത്. മെഡിക്കൽ ആക്ടും സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ വകുപ്പും അനുസരിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് പാലാ സി.ഐ കെ.പി. ടോംസൺ പറഞ്ഞു. ഇയാളുടെ മാനസികനില തകരാറിലാണ്. ഇത് മയക്കുമരുന്ന് ഉപയോഗിച്ചിട്ടാണോയെന്നും സംശയിക്കുന്നുണ്ട്. സംഭവദിവസം രാത്രി കസ്റ്റഡിയിലെടുത്തെങ്കിലും അപസ്മാര ലക്ഷണം കാണിച്ചതിനെ തുടർന്ന് ബിനോയിയെ പൊലീസ് തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ടോടെ ഇയാൾ ശാന്തനായപ്പോൾ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൈക ഭാഗത്ത് മേസ്തിരിപ്പണിയും മറ്റുമായി കുറെനാൾ മുമ്പ് ഇയാൾ ഉണ്ടായിരുന്നു. കണ്ണൂരും കാസർകോഡും വീടുകൾ ഉണ്ടെന്നാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇയാൾ പറഞ്ഞ മേൽവിലാസത്തിൽ വീടോ ബന്ധുക്കളെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അറസ്റ്റിലായ ബിനോയിയെ ഇന്ന് പാലാ കോടതിയിൽ ഹാജരാക്കും.

ജനറൽ ആശുപത്രിയിലെ ഡോ. എസ്. അരുൺദത്ത്, സെക്യൂരിറ്റി ജീവനക്കാരായ ജിമ്മി, ടോമി എന്നിവർക്കാണ് കഴിഞ്ഞദിവസം രാത്രി മർദ്ദനമേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് ജനറൽ ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും ഡോക്ടർമാരും ഇന്നലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ പ്രതിഷേധ യോഗം ചേർന്നു. ഇതേതുടർന്ന് നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, സി.പി.എം നേതാക്കളായ അജി കെ, കെ.കെ ഗിരീഷ് കുമാർ എന്നിവർ രാവിലെ തന്നെ ആശുപത്രിയിലെത്തി ജീവനക്കാരോടും ഡോക്ടർമാരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം

ജനറൽ ആശുപത്രിയിൽ നടന്ന അക്രമസംഭവത്തിൽ കർശനനടപടി സ്വീകരിച്ചതായി പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. ഇപ്പോൾ ആശുപത്രി ജംഗ്ഷനിൽ ഉള്ള രാത്രികാല പൊലീസ് നിരീക്ഷണം ആശുപത്രിയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു.

ആശുപത്രി ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും പൂർണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തും. ആശുപത്രിയിൽ പൊലീസ് സഹായ കേന്ദ്രത്തിനായി ജില്ലാ പൊലീസ് മേധാവിയോട് ആവശ്യമുന്നയിച്ചിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.