പ്രമാടം : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രമാടം ശുദ്ധജല വിതരണ പദ്ധതിയുടെ വിപുലീകരണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും തുടർ നടപടികൾ വൈകുന്നു. 9669 കുടുംബങ്ങൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ 102.8 കോടി രൂപയുടെ വിപുലീകരണ പദ്ധതിയാണ് അനുമതി ലഭിച്ചത്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പ്രമാടം. 19 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രമാടത്ത് 35000ൽ കൂടുതൽ ജനസംഖ്യയുണ്ട്. നിലവിലുള്ള അച്ചൻകോവിലാറ്റിലെ മറൂർ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള ജല വിതരണത്തിന്റെ പ്രയോജനം ജനങ്ങൾക്ക് ആവശ്യാനുസരണം ലഭിക്കുന്നില്ല. മഴ സമയത്ത് പോലും ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന മുണ്ടയ്ക്കാമുരുപ്പ് തുടങ്ങിയ പ്രദേശങ്ങളും ഇവിടെയുണ്ട്. കാലപ്പഴക്കം കാരണം പ്രധാന പൈപ്പുലൈനുകൾ ഉൾപ്പടെ പൊട്ടി കുടിവെള്ളം മുടങ്ങുന്നതും പതിവാണ്.
പഞ്ചായത്തിന്റെ അനാസ്ഥയെന്ന് ആരോപണം
പഞ്ചായത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച് സർക്കാർ ഉത്തരവായത്. എന്നാൽ പഞ്ചായത്തിന്റെ സർവേയും സംയുക്ത പരിശോധനകളും ഒന്നും ഇതുവരെയും തുടങ്ങിയിട്ടില്ല. നേരത്തെ ഇത്തരം അനാസ്ഥകാരണം ഫണ്ട് നഷ്ടമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
പദ്ധതി ഇങ്ങനെ
പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കും. നിലവിൽ മറൂർ കുളപ്പാറ മലയിലാണ് പ്രമാടം കുടിവെളള പദ്ധതിയുടെ പ്രധാന ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഇത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതിനാൽ ബലക്ഷയം നേരിടുന്നുണ്ട്. ഇതിന് സമീപത്തായാണ് പുതിയ ടാങ്ക് നിർമ്മിക്കുന്നത്. പമ്പിംഗ് കാര്യക്ഷമമാക്കാൻ അച്ചൻകോവിലാറ്റിലെ വ്യാഴി കടവിൽ കിണർ നിർമ്മിക്കും. മറൂർ വെട്ടിക്കാലിൽപടി പമ്പ് ഹൗസിൽ നിന്നാണ് നിലവിൽ പമ്പിംഗ് നടത്തുന്നത്. ഇതിന് പുറമെ വ്യാഴി കടവിൽ നിന്നും പമ്പിംഗ് തുടങ്ങുന്നതോടെ ടാങ്കുകളിലേക്ക് ആവശ്യാനുസരണം വേഗത്തിൽ വെള്ളം എത്തിക്കാൻ കഴിയും.
........................
- 9669 കുടുംബങ്ങൾക്ക് 102.8 കോടി രൂപയുടെ പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |