ആലപ്പുഴ: മായം കലർന്ന ഭക്ഷ്യവസ്തുക്കളുടെ വില്പന ജില്ലയിൽ തകൃതിയായതോടെ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന കടുപ്പിച്ചു.
കഴിഞ്ഞ ജനുവരി മുതൽ 1927 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ വിവിധയിനം ഭക്ഷ്യവസ്തുക്കളും മത്സ്യവും പിടിച്ചെടുത്തു. 373 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 732 നിരീക്ഷണ സാമ്പിളുകളും എടുത്തു.
ലേബൽ വിവരങ്ങളിൽ തെറ്റു കണ്ടെത്തിയ ഒൻപത് സാമ്പിളുകളിൽ നിയമ നടപടിക്കുള്ള റിപ്പോർട്ട് ആർ.ഡി.ഒയ്ക്ക് കൈമാറി. നിയമ വിരുദ്ധമായി നിറം ചേർത്ത ചെറുപയർ, കറിപൗഡറുകളും കണ്ടെത്തി. വിവിധയിനം ബേക്കറി സാധനങ്ങളുടെ 11 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഹരിപ്പാട്, ആലപ്പുഴ നഗരം എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുത്ത മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു.
തട്ടുകടകളിൽ ഭൂരിഭാഗവും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നു കണ്ടെത്തി ഇക്കാര്യത്തിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ടിട്ടും ഉടമകൾ ഗൗനിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇവ തുടർന്നു പ്രവർത്തിക്കുന്നത് തടയും.
സർവത്ര മായം
നെയ്യ്, വെണ്ണ, തേൻ, പഴങ്ങൾ എന്നിവയിൽ മായം ചേരുന്നത് വലിയ ആരോഗ്യ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. നെയ്യിൽ മറ്റ് എണ്ണകൾ ചേരുന്നത് കൊളസ്‌ട്രോൾ ഉൾപ്പെടെ വർദ്ധിപ്പിക്കും. ചായപ്പൊടി, തേയില എന്നിവയിലും മായമുണ്ട്. തേനിൽ പഞ്ചസാര ലായനി ചേർക്കുന്നുവെന്നും ആക്ഷേപമുണ്ട്.
പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ പകലും രാത്രിയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ ഒൻപത് ഫുഡ് സേഫ്ടി ഓഫീസർമാരാണുള്ളത്. രണ്ടുപേരടങ്ങുന്ന ഗ്രൂപ്പായി തിരിഞ്ഞാണ് പരിശോധന. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും കമ്പനികൾക്കും എതിരെ നടപടി സ്വീകരിക്കും
-ജി. രഘുനാഥക്കുറുപ്പ്,
അസി.കമ്മിഷണർ, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആലപ്പുഴ
2022 ജനുവരി മുതൽ പരിശോധന
* ആകെ.......................................................1927
* സാമ്പിൾ....................................................373
* നിരീക്ഷണ സാമ്പിൾ ...............................732
* ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകിയ സാമ്പിൾ.....9
* ഗുണനിലവാരം കുറഞ്ഞത്.........................3
* ഗുണനിലവാരം ഇല്ലാത്ത ബേക്കറികൾ...........11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |