കോട്ടയം. വൈറൽ പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്നു. ഒരു മാസമായിട്ടേയുള്ള പനി വ്യാപകമാകാൻ തുടങ്ങിയിട്ട്. ജില്ലയിൽ ഒരു ദിവസം വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. കോട്ടയം മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പനിയുമായി ചികിത്സക്കെത്തുന്നവരുടെ വലിയ തിരക്കാണ് . പാമ്പാടി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, പാലാ, വൈക്കം മേഖലകളിലും പനിബാധിതരുടെ എണ്ണം ഉയരുന്നുണ്ട്.
ഇടവിട്ട മഴയും കാലാവസ്ഥയിലുണ്ടായ വ്യതിയാനവുമാണ് വൈറൽ പനി വ്യാപിക്കാൻ കാരണം. സർക്കാർ ആശുപത്രികളിൽ ഒ.പിയിലെത്തുന്നവരിൽ വൈറൽ പനിയുള്ളവരാണ് കൂടുതൽ. കടുത്ത ചൂടും, ക്ഷീണവും അനുഭവപ്പെടുന്നതാണ് രോഗലക്ഷണം. കുടുംബത്തിൽ ഒരാൾക്ക് പനി വന്നാൽ മറ്റുള്ളവരിലേക്കും പകരുന്ന സ്ഥിതിയാണ്. ഒരാഴ്ച വരെ നീണ്ടുനിൽക്കുന്ന പനിയാണ് അനുഭവപ്പെടുന്നത്. കടുത്ത ചുമയും കഫക്കെട്ടലും പനിബാധിതരിൽ കാണുന്നു. കൊവിഡ് കാലത്ത് വൈറൽ പനി കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മാസ്‌ക് കൃത്യമായി ധരിക്കാത്തതും പനി വ്യാപകമാകാൻ കാരണമായി ചൂണ്ടിക്കാട്ടുന്നു. വൈറൽ പനിക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി എന്നിവയും ഇതോടൊപ്പം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജില്ലയിൽ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡുതലത്തിൽ ആരോഗ്യ ശുചിത്വ പ്രവർത്തന കാമ്പയിനും സർക്കാർ ആശുപത്രികളിൽ ഫീവർ ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ പറയുന്നു.
കൊവിഡ് പൂർണമായും വിട്ടുമാറാത്തത് കാരണം, പനി ബാധിച്ചാൽ ലക്ഷണങ്ങൾ അനുസരിച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം ചുമ, തുമ്മൽ, തൊണ്ടവേദന തുടങ്ങി പനിയുടെ ലക്ഷണങ്ങൾ അനുസരിച്ച് കൊവിഡ് ടെസ്റ്റ് നടത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |