തിരുവനന്തപുരം: മുടിവെട്ടുന്ന കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന പതിനാറുകാരനെ യാതൊരു പ്രകോപനവുമില്ലാതെ കമ്പിപ്പാര കൊണ്ട് തലയ്‌ക്കടിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവിനും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറയിൻകീഴ് കൊടുമൺ ആർ.ഡി ഭവനിൽ ഷെെജു എന്ന രാഹുലിനെയാണ് പോക്സോ കോടതി ജഡ്ജി എം.പി.ഷിബു ശിക്ഷിച്ചത്.
2018 മേയ് 19നാണ് സംഭവം. മുടി വെട്ടിക്കാനായി ശാർക്കരയിലെ സലൂണിലെത്തിയ കുട്ടി തിരക്ക് കാരണം കടയുടെ പുറത്ത് നിൽക്കുകയായിരുന്നു. പ്രതി വിദ്യാർത്ഥിയെ രൂക്ഷമായി നോക്കിയ ശേഷം കൈയിലുണ്ടായിരുന്ന തേങ്ങ പൊതിയ്ക്കുന്ന കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. തലയോട്ടി ചിതറി തലച്ചോർ പുറത്തുവന്ന കുട്ടിയെ ഉടൻ മെഡിക്കൽ കോളേജിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവൻ രക്ഷിച്ചത്. മകന്റെ പ്രായമുളള കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകിയില്ലെങ്കിൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ജീവപര്യന്തം വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |