തൃശൂർ : കനത്ത മഴ ഇന്നലെ ഉച്ചയോടെ ശക്തി പ്രാപിച്ചപ്പോൾ, തീരമേഖലയിൽ രൂക്ഷമായ വെള്ളക്കെട്ട്. ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ള പുഴയോരങ്ങളിലും മണ്ണിടിച്ചിൽ സാദ്ധ്യതാ പ്രദേശങ്ങളിലും തീരദേശങ്ങളിലും താമസിക്കുന്നവരെ ആവശ്യം വന്നാൽ മാറ്റിപ്പാർപ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പുവരുത്തണം. ഇതേക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകൾ പ്രദേശവാസികൾക്ക് നേരത്തേ ലഭ്യമാക്കുകയും ഇവരെ വേണ്ടിവന്നാൽ മാറ്റിത്താമസിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും വേണം.
വെള്ളം, വൈദ്യുതി, ശുചീകരണ സംവിധാനം മുതലായവയുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽ കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നിട്ടുണ്ട്. ഡാമുകളുടെ ജലവിതാനം ഇടയ്ക്കിടെ നിരീക്ഷിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിതീവ്രമഴയിൽ മലയോരങ്ങളിലെ മണ്ണ് വേഗം കുതിരുന്നതായും ഇത് വ്യാപകമായ മണ്ണിടിച്ചിലിന് ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ പറഞ്ഞു.
സന്നാഹങ്ങളൊരുക്കാൻ കളക്ടർമാർക്ക് നിർദ്ദേശം
മഴക്കെടുതികൾ നേരിടാൻ എല്ലാ സന്നാഹവുമൊരുക്കാൻ കളക്ടർമാർക്ക് നിർദ്ദേശം. തുടർച്ചയായി നാല് ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ എല്ലാ ജില്ലകളും ഒരുങ്ങിയിരിക്കണമെന്ന് മന്ത്രി കെ.രാജൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഓൺലൈനായി ചേർന്ന അടിയന്തര യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്. ജില്ലാ കളക്ടർമാർക്ക് പുറമെ, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എം.ജയതിലക്, ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ അർജുൻ പാണ്ഡ്യൻ, സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ.ശേഖരൻ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |