തൃശൂർ : രണ്ടര വർഷത്തിലേറെയായി ലോകത്തെ അലട്ടുന്ന കൊവിഡ് മഹാമാരി രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോൾ അത് തൃശൂരായിരുന്നെങ്കിൽ ഇപ്പോൾ ഭീതിയോടെ ജനം നോക്കുന്ന മങ്കിപോക്‌സ് ബാധിച്ച് മരിച്ച ആദ്യ കേസും തൃശൂരായി. കൊവിഡിന്റെ രൂക്ഷത ഇതുവരെയും വിട്ടുമാറിയിട്ടില്ല. അതിനിടയിലാണ് ഭീതി പരത്തി മങ്കിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലഭ്യമായ കണക്കുകൾ പ്രകാരം തൃശൂർ സ്വദേശിയായ ഇരുത്തിയൊന്നുകാരന്റേത് മങ്കിപോക്‌സ് ബാധിച്ചുള്ള രാജ്യത്തെ ആദ്യത്തെയും ലോകത്തെ ഒമ്പതാമത്തെയും മരണമാണ്. പുന്നയൂരിൽ കുരങ്ങുവസൂരി ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവെത്തിയത് വിദേശത്ത് നിന്നും രോഗം സ്ഥിരീകരിച്ചായിരുന്നു. പ്രകടമായ ലക്ഷണങ്ങളുണ്ടായിരുന്നില്ല. കൊവിഡ് 2020 ജനുവരി മുപ്പതിനാണ് തൃശൂരിൽ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിക്കായിരുന്നു രോഗം. ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഫെബ്രുവരി 20നാണ് രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ജില്ലയിൽ ഇതുവരെ 6,80,000 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. 2020 മേയ് 21നായിരുന്നു ആദ്യ മരണം. ആകെ മരണം 7474 ആണ്.
മങ്കി പോക്സ് പുതിയ വകഭേദം
തൃശൂർ : കഴിഞ്ഞ ദിവസം തൃശൂരിൽ മരിച്ച യുവാവിന് സ്ഥിരീകരിച്ച മങ്കിപോക്‌സ് വെസ്റ്റ് ആഫ്രിക്കൻ വകഭേദമെന്ന് കണ്ടെത്തൽ. പൂനെ വൈറോളജി ലാബിൽ നിന്നുള്ള എൻ.ഐ.വി പുനെയിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. ജനിതക പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 20 പേരാണ് ഹൈറിസ്ക് പ്രാഥമിക സമ്പർക്കപട്ടികയിലുള്ളത്. വീട്ടുകാർ, സഹായി, നാല് സുഹൃത്തുക്കൾ, ഫുട്ബാൾ കളിച്ച 9 പേർ എന്നിവരാണ് ഈ സമ്പർക്കപ്പട്ടികയിലുള്ളത്. വിമാനത്തിൽ 165 പേരാണുണ്ടായിരുന്നത്. അതിലുള്ളവരാരും അടുത്ത സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നില്ല. 21 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്. ഇതനുസരിച്ച് ഈ 165 പേരും സ്വയം നിരീക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |