കയ്പമംഗലം: പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ ദുരിതത്തിനിരയായ പെരിഞ്ഞനത്തുകാർക്ക് താങ്ങും തണലുമായി നിർമ്മിച്ച പതിനാല് വീടുകളിൽ പന്ത്രണ്ടും നോക്കുകുത്തി.
ജില്ലാ ഭരണകൂടവും പഞ്ചായത്തും തമ്മിൽ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങളിലെ തർക്കത്തെ തുടർന്നാണ്
ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി 2019 ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത 'പ്രളയപ്പുര' പദ്ധതിക്ക് ദുർഗതി പിണഞ്ഞത്.
പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് മാത്രമായി വിഭാവനം ചെയ്ത പദ്ധതിയിൽ മറ്റ് ഗുണഭോക്താക്കളെ ഉൾപെടുത്തരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ കർശന വ്യവസ്ഥയാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസിന്റെ വിശദീകരണം. റവന്യൂ ഭൂമിയിൽ റോട്ടറി ക്ലബ് നൽകിയ ഒരു കോടി ചെലവിട്ട് മൂന്ന് വർഷം മുമ്പായിരുന്നു നിർമ്മാണം.
ഈ മൂന്ന് വർഷത്തിൽ ജില്ലാ ഭരണകൂടത്തിന്റെ മാനദണ്ഡപ്രകാരം പഞ്ചായത്തിന് കണ്ടെത്താനായത് രണ്ട് കുടുംബത്തെയാണ്. അതും ഈയിടെ. അതേസമയം അഞ്ച്, ആറ്, ഏഴ് വാർഡുകളിലെ യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്താൻ സാധിക്കുമായിരുന്നെങ്കിലും ഭരണസമിതിക്ക് വേണ്ടപ്പെട്ടവരെ മാത്രം തിരുകിക്കയറ്റാനാണ് ശ്രമിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. പഞ്ചായത്തിൽ ഭൂരഹിതരും ഭവനരഹിതരുമായ, ലൈഫ് പദ്ധതിയിൽ ഇടം കിട്ടാതെ പോയ കുടുംബങ്ങളെ പ്രളയപ്പുരയിൽ ഉൾപെടുത്താൻ പഞ്ചായത്ത് ശ്രമിച്ചിരുന്നു. കഴിഞ്ഞമാസം കളക്ടറുമായി നടന്ന ചർച്ചയിൽ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് പഞ്ചായത്ത് സെക്രട്ടറി ജോൺ പങ്കുവെച്ചത്. രണ്ട് താലൂക്കുകളിൽ നിന്നായി ജില്ലാ ഭരണകൂടം അനുശാസിക്കുന്ന മാനദണ്ഡം അനുസരിച്ച് മൂന്ന് പേരെ കണ്ടെത്തിയിട്ടുണ്ടെന്നും ബാക്കി വരുന്ന വീടുകൾ പഞ്ചായത്തിന്റെ മാനദണ്ഡം അനുസരിച്ച് ഗുണഭോക്താക്കളെ കണ്ടെത്തി ലിസ്റ്റ് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പക്ഷേ ഇപ്പോഴും ജില്ലാ ഭരണകൂടം ഏത് മാനദണ്ഡമാകും അടിസ്ഥാനമാക്കുകയെന്ന് വ്യക്തമല്ല. ഒരു വലിയ ലക്ഷ്യം മുൻനിറുത്തി നിർമ്മിച്ച പതിനാലിൽ പന്ത്രണ്ട് വീടും ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്.
തർക്കം 55 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലുള്ളപ്പോൾ
മഴക്കെടുതിയിൽ ഇന്ന് അമ്പത്തഞ്ചു കുടുംബങ്ങളിൽ നിന്നായി പഞ്ചായത്തിലെ 142 പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. ഈ വീട് ആർക്കെങ്കിലും അനുവദിച്ചിരുന്നെങ്കിൽ ഉപകാരമാകുമായിരുന്നു. പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരിക്കുന്നതും ഈ പ്രളയപ്പുരയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |