കാസർകോട്: കാസർകോട് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന മയക്കുമരുന്ന് മുക്ത നാടിനു വേണ്ടി ആവിഷ്കരിച്ച 'ക്ലീൻ കാസർകോട്' പരിപാടി കുതിക്കുന്നു. ഇക്കഴിഞ്ഞ മാസത്തിൽ 80 കേസുകളിലായി 100 ഓളം പ്രതികളെയാണ് ജയിലിലടച്ചത്.
ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മയക്കുമരുന്ന് സംഘത്തിന്റെ നീക്കങ്ങളെ കുറിച്ച് രഹസ്യവിവരങ്ങൾ ലഭിക്കുന്നത് ക്ലീൻ കാസർകോടിന്റെ വിജയം എളുപ്പമാക്കുന്നു. എസ്.പിയുടെയും ഡിവൈ.എസ്.പി മാരുടെയും പ്രത്യേക സ്‌ക്വാഡ് അംഗങ്ങൾ താഴെ തട്ടിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിൽ വൈഭവം ഉള്ളവരാണ്. മയക്കുമരുന്ന് സംഘങ്ങളുടെ ഈ വിവരങ്ങൾ മയക്കുമരുന്ന് വേട്ടയ്ക്ക് കൃത്യത വരുത്തുന്നു.
പൊതുജനങ്ങളിൽ നിന്നു ലഭിക്കുന്ന വിവരങ്ങളും സഹകരണവുമാണ് പദ്ധതി വൻ വിജയമാകാൻ കാരണമെന്ന് പൊലീസ് മേധാവി വൈഭവ് സക്‌സേന പറയുന്നു. സ്‌കൂൾ, കോളജ് വിദ്യാർത്ഥികളടക്കം മയക്കുമരുന്നിന് അടിമകളായതും ഇതുണ്ടാക്കുന്ന സാമൂഹ്യമായ പ്രത്യാഘാതവും തിരിച്ചറിഞ്ഞാണ് ക്ലീൻ കാസർകോടുമായി രംഗത്തിറങ്ങാൻ ജില്ലാ പൊലീസ് ചീഫിനെ പ്രേരിപ്പിച്ചത്.
പല കുറ്റകൃത്യങ്ങളുടെയും മുഖ്യഘടകമായി മാറുന്നത് മയക്കുമരുന്ന് ഉപയോഗമാണ്. മയക്കുമരുന്ന് കടത്തുസംഘങ്ങളിൽ പലരും വാഹനമോഷണം, തട്ടിപ്പറി തുടങ്ങിയ പ്രമാദമായ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് അറസ്റ്റുചെയ്തു ചോദ്യം ചെയ്യുമ്പോൾ വ്യക്തമാവുകയാണ്. കുപ്രസിദ്ധ കുറ്റവാളികൾ വരെ മയക്കുമരുന്ന് കടത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആന്ധ്രയിൽ നിന്നും ബംഗളൂരുവിൽ നിന്നും കഞ്ചാവും എം.ഡി.എം.എയും കാസർകോട് അതിർത്തി വഴിയാണ് കേരളത്തിൽ എത്തുന്നത്.
മഴക്കാലത്ത് ഒഴുക്ക് കൂടും
രാത്രികാലങ്ങളിൽ ഓടുന്ന പല ആഡംബര വാഹനങ്ങളും കൃത്യമായി നിർത്തി പരിശോധിച്ചാൽ മയക്കുമരുന്ന് ശേഖരം ഉള്ളതായി കാണാം. മഴക്കാലമായതിനാൽ രാത്രികാല പരിശോധന കുറയും എന്നതിനാൽ വൻതോതിൽ മയക്കുമരുന്ന് ഒഴുകുന്നുണ്ട്. ക്ലീൻ കാസർകോട് കൃത്യമായി നടപ്പിലാക്കുന്നതിന് എല്ലാ ദിവസവും ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ആശയ വിനിമയം നടത്തുകയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി വരികയുമാണ് വൈഭവ് സക്‌സേന.
പൊതുജനങ്ങൾക്ക് മയക്കുമരുന്ന് കടത്തും വില്പനയും അടക്കമുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തന്നെ നേരിട്ട് അറിയിക്കാം. വിവരം നൽകുന്നവരെ കുറിച്ച് എല്ലാ കാര്യവും രഹസ്യമായി സൂക്ഷിക്കുന്നതാണ്.
ഡോ. വൈഭവ് സക്‌സേന, കാസർകോട് ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |