കൊച്ചി: മത്സ്യതൊഴിലാളികളെ ദ്രോഹിക്കുന്ന നയനിലപാടുകളിൽ നിന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് കേരള മത്സ്യതൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ ബ്ലൂ ഇക്കോണമി (നീല സമ്പദ് വ്യവസ്ഥ) നയം അതേപടി നടപ്പിലായാൽ തീരദേ ശജനത തീരം വിട്ടോടേണ്ടിവരും. തീരങ്ങളിലെ അനിയന്ത്രിത നിർമ്മാണ പ്രവർത്തനങ്ങളും കടലിനടിത്തട്ടിലെ ഖനനവും മൂലം മത്സ്യസമ്പത്ത് കുറയുകയും തൊഴിലാളികളുടെ ജീവിതമാർഗം ഇല്ലാതാവുകയും ചെയ്യുമെന്ന ആശങ്ക നിലനിൽക്കുകയാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ച് 2021 ൽ കേരള നിയമസഭ പാസാക്കിയ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലന നിയമത്തിലെ പല വ്യവസ്ഥകളും മത്സ്യതൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്നതാണ്. മത്സ്യലഭ്യതയുടെ കുറവും പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധനം തുടർച്ചയായി നിരോധിക്കുന്നതും കാരണം തൊഴിൽ ദിനങ്ങൾ ഗണ്യമായി നഷ്ടപ്പെട്ട തൊഴിലാളികൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇവർക്ക് പ്രത്യേകം ധനസഹായം നൽകാൻ തയ്യാറാകാത്ത സർക്കാർ അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകാത്തത് ക്രൂരതയാണെന്ന് കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ പറയുന്നു. എസ്.ടി.യു. ജില്ലാ പ്രസിഡന്റ് പി.എം.കരിം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എസ്. അബൂബക്കർ, ഭാരവാഹികളായ പി.എം.അലി, പി.എം.എ.ലത്തീഫ്, അഷറഫ് വള്ളൂരാൻ, നിസാർ പാറപ്പുറം, സലിം മൂവാറ്റുപുഴ, കെ.എം. അനസ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.കെ.അബ്ദുള്ള (പ്രസിഡന്റ്), എം.ബി.സലിം (വൈസ് പ്രസിഡന്റ്), അഷറഫ് അലി (ജനറൽ സെക്രട്ടറി), നവാസ് വേണ്ടാണം (സെക്രട്ടറി), എ.എം.സിദ്ദീഖ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |