ചെങ്ങന്നൂർ: കഴിഞ്ഞ രണ്ടു ദിവസമായി മഴയ്ക്ക് ശമനമുണ്ടായെങ്കിലും ചെങ്ങന്നൂർ താലൂക്കിലെ ക്യാമ്പുകൾ പിരിച്ചുവിട്ടില്ല. അതിതീവ്ര മഴപെയ്യുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് താഴ്ന്ന പ്രദേശങ്ങളിൽനിന്നും ക്യമ്പുകളിലെത്തിയിട്ടുളളവർ ഇവിടെത്തന്നെ തുടരാൻ നിർദ്ദേശം നൽകിയത്. മഴയ്ക്ക് ശമനമുണ്ടായതോടെ മിക്കവീടുകളിലേയും വെളളം ഇറങ്ങിത്തുടങ്ങി. വീടുകളിലെ ചെളി കഴുകികളഞ്ഞ് വൃത്തിയാക്കിയെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ നിദ്ദേശം വന്നതോടെ ക്യാമ്പുകളിൽ തന്നെ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. താലൂക്കിലെ പ്രളയബാധിത പ്രദേശങ്ങളായ ചെങ്ങന്നൂർ നഗരസഭാ പ്രദേശം, പാണ്ടനാട്, മുളക്കുഴ, തിരുവൻവണ്ടൂർ, ബുധനൂർ, എണ്ണയ്ക്കാട്, ചെന്നിത്തല, മാന്നാർ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുളളവരാണ് ഇപ്പോൾ ക്യാമ്പിൽ കഴിയുന്നത്. താലൂക്കിൽ 232 ക്യാമ്പുകളിലായി 290 കുടുംബങ്ങളിലെ 1041 പേരാണ് ഉളളത്. കിഴക്കൻ മലയോരമേഖലയിൽ പെയ്യുന്ന മഴയും ഡാമുകൾ തുറക്കുമെന്ന മുന്നറിയിപ്പുമുണ്ടെങ്കിലും പമ്പയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരില്ലെന്ന നിഗമനത്തിലാണ് ജില്ലാ ഭരണകൂടം. താലൂക്കിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന അച്ചൻകോവിലാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ ശാർങ്ങക്കാവ് ദേവീക്ഷേത്രം ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിലെ വെളളം ഇറങ്ങിത്തുടങ്ങി. ഓണ വിപണി ലക്ഷ്യമിട്ട് പച്ചക്കറി കൃഷി നടത്തിയവർക്ക് ഇത്തവണത്തെ വെളളപ്പൊക്കം കനത്ത തിരിച്ചടിയാണ് നൽകിയത്. വെളളമിറങ്ങുന്നതോടെ കാർഷികമേഖലയിലെ നാശത്തിന്റെ സമഗ്രമായ കണക്കെടുപ്പ് നടത്തുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |