കോട്ടയം . കോടതി ഉത്തരവിനെ തുടർന്ന് തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സ് ഒഴിപ്പിക്കാൻ എത്തിയ നഗരസഭാ അധികൃതർ വ്യാപാരികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് മടങ്ങി. കഴിഞ്ഞ ദിവസം കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെട്ടിടത്തിൽ നിന്ന് വ്യാപാരികളെ ഒഴിപ്പിക്കാൻ തീരുമാനം എടുത്തിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ 10 45 ഓടെ നഗരസഭാ സെക്രട്ടറിയും, ഉദ്യോഗസ്ഥരും പൊലീസ് സംരക്ഷണയിൽ എത്തിയത്. എന്നാൽ നൂറ് കണക്കിന് വ്യാപാരികൾ കുടുംബാംഗങ്ങളോടൊപ്പം ഗാന്ധിസ്ക്വയറിന് സമീപം കൂടി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. കോട്ടയം മർച്ചന്റ് സ് അസോസിയേഷൻ, ബസ് സ്റ്റാൻഡ് സംരക്ഷണ സമിതി, ടാക്സി ഡ്രൈവേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി, കടമുറികളിലെ ലൈസൻസികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വ്യാപാരികളുമായി നഗരസഭാ സെക്രട്ടറി സംസാരിച്ചെങ്കിലും കട ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. എ ബ്ലോക്കിലെ ഒന്നാം നമ്പർ കട പൂട്ടാൻ എത്തിയെങ്കിലും വ്യാപാരികളുടെ പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ മടങ്ങി. വരും ദിവസങ്ങളിലും സമരം തുടരുമെന്ന് വ്യാപാരികൾ അറിയിച്ചു.
മുനിസിപ്പൽ സെക്രട്ടറി ഇൻ ചാർജ് അനില അന്ന വർഗീസിന്റെ പ്രതികരണം.
തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സ് ഒഴിപ്പിക്കുന്നത് വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി നിറുത്തിവച്ചു. ഇത് സംബന്ധിച്ച് കോടതിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ ഉത്തരവ് ലഭിക്കുന്നതിനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും.
വ്യാപാര വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് എം കെ തോമസുകുട്ടി പറയുന്നു.
കോട്ടയം നഗരസഭയെ വ്യാപാരികൾക്ക് വിശ്വാസമില്ല. 52 വ്യാപാരികൾക്കും സംരക്ഷണം ഉറപ്പാക്കുന്നത് വരെ സമരം തുടരും. എന്തുവന്നാലും എതിർക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |