SignIn
Kerala Kaumudi Online
Thursday, 19 September 2024 7.05 AM IST

കുതിരിലെ ഏഴോം പ്രതീക്ഷകൾ വാടിക്കരിയുന്നു; കാടുകയറി കൈപ്പാടുകൾ

Increase Font Size Decrease Font Size Print Page
kaipadu
ഏഴോത്തെ കൈപ്പാട് നിലം കൃഷിയില്ലാത്ത നിലയിൽ

പട്ടുവം: കൈപ്പാട് നെൽക്കൃഷിയിലെ ഏഴോം പ്രതീക്ഷകൾക്കും മങ്ങൽ. വികസിപ്പിച്ചെടുച്ച ഏഴോം ഒന്ന്, രണ്ട്, മൂന്ന് ഇനം വിത്തുകൾ മേഖലയിൽ വലിയ ഉണർവുണ്ടാക്കിയിരുന്നുവെങ്കിലും ഗവേഷകരുടെ അവകാശവാദങ്ങൾക്കൊത്ത് വിത്തുകൾ ഉയർന്നില്ലെന്ന പരിഭവമാണ് കർഷകർ പങ്കുവയ്ക്കുന്നത്. കൈപ്പാട് നെൽക്കൃഷിയിലാണെങ്കിൽ പലരും പിന്നാക്കം പോയതോടെ പലയിടങ്ങളും കാടുകയറി.

കൈപ്പാട് കൃഷിയിലെ പ്രധാന ഇനമാണ് കുതിരുനെല്ല്. രണ്ടാമൻ ഓർകഴമയും. രാസവളം തട്ടാതെ തന്നെ കനത്ത വിളവും മേനിയും തരുന്ന കുതിരുനെല്ലിനു ഭൗമസൂചികാ പദവി ലഭിച്ചതോടെ കൈപ്പാട് കൃഷിക്കാർ തികഞ്ഞ ആവേശത്തിലായിരുന്നു. കുതിരുനെല്ലിൽ നടത്തിയ ഗവേഷണത്തിലാണ് ജനിതകമാറ്റം വന്നത് എന്നു വിശ്വസിക്കുന്ന ഏഴോം ഒന്നും രണ്ടും മൂന്നും ഇനങ്ങൾ പിറവി എടുത്തത്.
ഒരാൾ പൊക്കത്തിൽ വളരുന്ന സാക്ഷാൽ കുതിരുനെൽ ചെടിയേക്കാൾ ഉയരം കുറഞ്ഞതായിരിക്കും വികസിപ്പിച്ചെടുത്ത പുതിയ ഇനങ്ങൾ എന്നായിരുന്നു ജന്മംനല്കിയവരുടെ അവകാശവാദം. എന്നാൽ അടിസ്ഥാന കുതിരിൽ നിന്നും പറയത്തക്ക വ്യത്യാസമോ മേനിയോ ജനിതകമാറ്റം വരുത്തിയ പുതിയ ഇനത്തിനു ഇല്ലെന്നാണ് കൈപ്പാടു കൃഷിക്കാർ അഭിപ്രായപ്പെടുന്നത്.
കുതിരുവിത്തു രണ്ടിനം പണ്ടുമുതൽക്കേ ഏഴോം ഭാഗങ്ങളിലുണ്ട്. രണ്ടും മൂന്നും ഇഞ്ച് നീളമുള്ള സൂചിമുനയോടു കൂടിയ കുതിരാണ് കൂടുതലായി കൃഷി ചെയ്തുവന്നിരുന്നത്. വിളഞ്ഞ നെല്ലു അരിഞ്ഞു കറ്റ കെട്ടുമ്പോൾ കരുതൽ ഇല്ലെങ്കിൽ ഈ സൂചിമുന കൈയിൽ തറച്ചുകയറും. എന്നാൽ കോട്ടക്കീലിനു കിഴക്കു ജനവാസമുള്ള നങ്കലം എന്ന തുരുത്തിൽ മുനയില്ലാത്ത ഒരുതരം കുതിര് കഴിഞ്ഞ നാല്പതുവർഷം വരെ കൃഷി ചെയ്തിട്ടുണ്ടായിരുന്നു. 'നങ്കലം കുതിരു" എന്ന ഈ ഇനം വേറെ എവിടേയും കൃഷി ചെയ്യുന്നതായി ആർക്കും അറിയില്ല.


കുതിരിന്റെ പറുദീസ

അറുപത്തിയെട്ട് ഏക്കർ ഉള്ള കണ്ണോം കൈപ്പാടും 18 ഏക്കർ വിസ്തൃതിയുള്ള കോട്ടക്കീൽ ചുള്ളി കൈപ്പാടും ആദ്യകാലം കനത്തതോതിൽ കുതിരു കൃഷിയിറക്കിയ സ്ഥലങ്ങളായിരുന്നു. കഴിഞ്ഞവർഷം വരെ പുരുഷന്മാർ കൃഷിയുമായി ഇറങ്ങിയ ഈ കൈപ്പാടുകളിൽ വൃദ്ധകൾ അടങ്ങുന്ന സ്ത്രീ സംഘങ്ങളാണ് ഇക്കുറി കൃഷിപ്പണിക്കുള്ളത്.ഏഴോത്തിന്റെ അടുത്ത പ്രദേശങ്ങളിൽ നിന്നും ഇടവേളകളിൽ കഴിക്കാൻ പഴുത്ത ചക്കയും ഭക്ഷണ പൊതികളുമായി സൂര്യപ്രകാശം പരക്കുന്നതോടെ ഇവർ കൈപ്പാടിലെത്തും. ഇവർ കൂടിയെത്തിയില്ലെങ്കിൽ കൈപ്പാടുകൾ പൂർണമായും തരിശാകും. കണ്ണാടി പോലെ കിടന്നിരുന്ന കണ്ണോം കൈപ്പാടിന്റെ പലഭാഗങ്ങളും ഇപ്പോൾ പോട്ടയും കാടും കയറി വിഴുങ്ങിയ നിലയിൽ തരിശിട്ടിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.