കൊച്ചി: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ ജനകീയ സമര സമിതി പ്രവർത്തകർ കൂട്ടമായി ഗ്രീൻ കേരള മൂവ്‌മെന്റ് എന്ന സംഘടന രൂപീകരിച്ചു. വിഴിഞ്ഞം മുതൽ എൻഡോസൾഫാൻ ദുരന്തമേഖല വരെയുള്ള 67 സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. പ്രതിനിധി സമ്മേളനം മഗ്‌സസെ അവാർഡ് ജേതാവ് ഡോ. സന്ദീപ് പാണ്ഡെ ഉദ്ഘാടനം ചെയ്തു.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശ പ്രകാരം, ആഗസ്റ്റ് അവസാനം വിദഗ്ദ്ധ സമിതി കേരളം സന്ദർശിക്കുമ്പോൾ ഖനനമേഖലയിൽ ദുരിതം അനുഭവിക്കുന്ന ഇരകളുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. സർക്കാർ ഉടമസ്ഥതയിലെ പാട്ടഭൂമിയിലെ ഖനനം അവസാനിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ നടപടി സ്വീകരിക്കണം. ജനവാസകേന്ദ്രങ്ങളിൽ മാലിന്യ നിർമ്മാർജന പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജോൺ പെരുവന്താനം അദ്ധ്യക്ഷത വഹിച്ചു. ടി.വി. രാജൻ, സി. രാജഗോപാൽ, റഫീക്ക് ബാബു, അഡ്വ പി.എ. പൗരൻ, മലയിൻകീഴ് ശശികുമാർ, അഡ്വ. ജോൺ ജോസഫ്, വി.എൻ. ഗോപിനാഥൻപിള്ള, എസ്. ഉണ്ണിക്കൃഷ്ണൻ, കെ. രാജൻ, കെ.എ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ജോൺ പെരുവന്താനം (ചെയർമാൻ), പ്രൊഫ. കുസുമം ജോസഫ് (വൈസ് ചെയർപേഴ്‌സൺ), വർഗീസ് വട്ടേക്കാട്ടിൽ (വൈസ് ചെയർമാൻ), ടി.വി. രാജൻ (ജനറൽ സെക്രട്ടറി), മനോജ് ടി. സാരംഗ്, ഇ.കെ. ശ്രീനിവാസൻ (സെക്രട്ടറിമാർ), ഹുസൈൻ തട്ടതഴത്ത് (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |