കൊച്ചി: തടവുകാരുടെ മക്കൾക്കും ആശ്രിതർക്കുമുള്ള ധനസഹായ അപേക്ഷകൾ ഇനി ഓൺലൈനിൽ. ദീർഘകാലമായി ശിക്ഷ അനുഭവിക്കുന്നവരുടെ ബന്ധുക്കൾക്കാണ് സഹായത്തിന് അർഹത. നേരത്തെ അതാത് ജയിൽ സൂപ്രണ്ടുമാർ വഴിയായിരുന്നു അപേക്ഷിക്കേണ്ടിയിരുന്നത്. ഇനി സാമൂഹ്യ നികുതി വകുപ്പിന്റെ കീഴിലുള്ള ജില്ലാ പ്രൊഫഷൺ ഓഫീസർമാർക്കാണ് അപേക്ഷ നൽകേണ്ടത്. വിദ്യാഭ്യാസ സഹായങ്ങൾക്കുള്ള അപേക്ഷകൾ ഡിസംബർ വരെ പരിഗണിക്കും. ഏകീകൃത പോർട്ടലായ 'സുനീതി'യിലൂടെയോ (
https://suneethi.sjd.kerala.gov.in) അക്ഷയ വഴിയോ പദ്ധതികളിലേക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസം, സ്‌കോളർഷിപ്, വിവാഹം, ഇൻഷ്വറൻസ്, നിയമസഹായം, സ്വയംതൊഴിൽ, വയോജനങ്ങൾക്കുള്ള സഹായം ഉൾപ്പെടെ പദ്ധതികളാണിവ. അപേക്ഷകരിൽ നിന്ന് അർഹരായവരെ കണ്ടെത്തി നിശ്ചിത സമയപരിധിക്കുള്ളിൽ ആനുകൂല്യം ലഭ്യമാക്കും. ആശ്രിതർക്കുള്ള സ്വയംതൊഴിൽ സഹായ പദ്ധതി 15,000 ൽ നിന്ന് 30,000 രൂപയായായി വർദ്ധിപ്പിച്ചു. കുറഞ്ഞത് രണ്ടു വർഷം വരെ തടവ് അനുഭവിച്ച മുൻ കുറ്റവാളികൾക്ക് 15,000 രൂപ വരെ സ്വയംതൊഴിൽ സഹായമായി ലഭിക്കും. വിദ്യാഭ്യാസ സഹായങ്ങൾ പത്തു മാസത്തേക്ക് ഒറ്റ ഗഡുവായാണ് നൽകുന്നത്.
ആനുകൂല്യങ്ങൾ
അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രതിമാസം 300 രൂപ
6 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രതിമാസം 500 രൂപ
പ്ലസ് വൺ, പ്ലസ് ടു: 750 രൂപ
ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സ് : 10,000 രൂപ
നിബന്ധനകൾ
ബി.പി.എൽ വിഭാഗക്കാരായിരിക്കണം
ജീവപര്യന്തമോ വധശിക്ഷയ്‌ക്കോ വിധിക്കപ്പെട്ടവരുടെ മക്കളായിരിക്കണം
നിർബന്ധമായും സർക്കാർ മെറിറ്റിൽ പ്രവേശനം നേടണം
ഹയർ സെക്കൻഡറി തലത്തിൽ 70 ശതമാനമോ അതിലധികമോ മാർക്ക് ലഭിച്ചിരിക്കണം
ഒരു കുടുംബത്തിലെ ഒന്നിൽ കൂടുതൽ കുട്ടികൾക്ക് ആനുകൂല്യത്തിന് അർഹതയുണ്ടാവും
കഴിഞ്ഞ വർഷം
സഹായം ലഭിച്ചത്
161 പേർക്ക്
കഴിഞ്ഞവർഷം 161 തടവുകാരുടെ മക്കൾക്ക് ധനസഹായം ലഭിച്ചു. പൂജപ്പുര, വിയ്യൂർ, കണ്ണൂർ, തുറന്ന ജയിലുകളായ ചീമേനി, നെട്ടുകാൽത്തേരി എന്നിവിടങ്ങളിലെ അന്തേവാസികളുടെ മക്കൾക്കാണ് പഠനസഹായം ലഭിച്ചത്. സാമൂഹ്യനീതിവകുപ്പാണ് 'സാമൂഹ്യ പ്രതിരോധം' എന്ന വിഭാഗത്തിലുൾപ്പെടുത്തി സഹായം നൽകിയത്. ഈ വർഷവും അർഹരായവരെ കണ്ടെത്തി ആനുകൂല്യം നൽകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി സാമൂഹ്യനീതി വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |