തിരുവല്ല: കള്ളുഷാപ്പുകളിൽ നിന്ന് മാസപ്പടി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. തിരുവല്ല എക്സൈസ് റേഞ്ചിലെ കള്ളുഷാപ്പുകളിൽ നിന്നും ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങുന്നതായുള്ള കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. എക്സൈസ് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ്10 ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്നും സ്ഥലംമാറ്റി എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർമാരായ പ്രസാദ് കെ.കെ, ഹരീഷ്കുമാർ വി,സുശീൽകുമാർ, ബി.രാജീവ്, രതീഷ് വി, കെ.പി.അജയകുമാർ, കെ.സി.അനിൽ, ഓ.എം.പരീത്, രേണുനാഥൻ എം.കെ, ഓഫിസ് റൈറ്റർ പി.പ്രവീൺ മോഹൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഹരീഷ്കുമാർ എക്സൈസ് അസോസിയേഷന്റെ മുൻ ജില്ലാസെക്രട്ടറിയുമാണ്. കള്ളുഷാപ്പുകളിൽ നിന്നും സാമ്പിളെടുത്ത് ഭീഷണിപ്പെടുത്തുകയും റേഞ്ച് ഓഫിസിലേക്ക് 5000 രൂപയും സർക്കിൾ ഓഫീസിലേക്ക് 4000 രൂപയും ഷാപ്പ് നടത്തിപ്പുകാരിൽ നിന്നും എക്സൈസുകാർ നിർബന്ധമായി പിരിക്കുന്നതായും പരാതി ഉയർന്നിരുന്നു. മാസംതോറും കള്ളിന്റെ സാമ്പിൾ ശേഖരിക്കുമ്പോഴും അല്ലാതെയും എക്സൈസ് ഉദ്യോഗസ്ഥർ കള്ളുഷാപ്പുകളിൽ നിന്നും പണം പടിയായി വാങ്ങുന്നെന്ന് വിജിലൻസിന്റെ അന്വേഷണത്തിൽ തെളിവുകൾ സഹിതം ബോദ്ധ്യപ്പെട്ടു. വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് എക്സൈസ് കമ്മീഷണർ നടപടിക്ക് നിർദ്ദേശം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |