തളിപ്പറമ്പ്: ഡ്രൈവിംഗ് ടെസ്റ്റിനിടെ വിജിലൻസ് സംഘം എത്തിയതു കണ്ട് സ്ഥലത്ത് തമ്പടിച്ചിരുന്ന ഏജന്റ് ഓടി രക്ഷപ്പെട്ടു കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കാഞ്ഞിരങ്ങാട്ടെ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ എത്തിയപ്പോഴാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഖേന ഫിറ്റ്നസ് പരിശോധന നടത്തുന്ന മുറിയിൽ തമ്പടിച്ചിരുന്ന ഏജന്റ് മതിൽ ചാടിക്കടന്ന് തടിതപ്പിയത്.
രാവിലെ ഡ്രൈവിംഗ് ടെസ്റ്റിനുശേഷം മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ഫിറ്റ്നസ് ടെസ്റ്റ് നടത്താൻ ഉപയോഗിക്കുന്ന മുറിയിലേക്ക് വിജിലൻസ് സംഘം എത്തുകയായിരുന്നു . ഫിറ്റ്നസ് ടെസ്റ്റ് നടക്കുമ്പോൾ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിർബന്ധമായി ഉണ്ടായിരിക്കണമെന്നാണ് ചട്ടം. എന്നാൽ ഇവിടെ എം.വി.ഐയ്ക്ക് പകരം എ.എം.വി.ഐ ആയിരുന്നു ചുമതല വഹിച്ചത്. ഈ ഉദ്യോഗസ്ഥൻ നേരത്തെ ആരോണവിധേയനായിരുന്നുവെന്നും പറയപ്പെടുന്നു.
ഫിറ്റ്നസ് വേണോ, ഏജന്റുമായി വരൂ...
ഓടിപ്പോയത് ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരനാണെന്ന് വിജിലൻസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് പണം നൽകാൻ വേണ്ടിയാണ് ഇയാൾ വന്നതെന്നാണ് നിഗമനം. ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുവേണ്ടി ശരിയായ മാർഗത്തിൽ സമീപിച്ചാൽ ലഭിക്കുന്നില്ലായെന്ന പരാതി ഉയരുന്നതിനിടെയാണ് തളിപ്പറമ്പിൽ ഈ അനുഭവം. ഏജന്റ് വഴി അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗസ്ഥർ പ്രേരിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്.
അപേക്ഷകരിൽ നിന്ന് വലിയ തുകയാണ് ഏജന്റുമാർ ഈടാക്കുന്നത്. ഇതിന്റെ ഒരു വിഹിതമാണ് ഉദ്യോഗസ്ഥർക്ക് നൽകുന്നതായും വിജിലൻസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. പരിശോധനയെ തുടർന്ന് എ.എം.വി.ഐക്കും ഏജന്റിനുമെതിരെ കേസെടുക്കാൻ ഡിവൈ.എസ്.പി വിജിലൻസ് ഡയറക്ടറുടെ അനുമതി തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |