മട്ടന്നൂർ:വീറും വാശിയും നിറഞ്ഞ വാശിയേറിയ പരസ്യ പ്രചരണം ഇന്ന് സമാപിക്കുന്നതോടെ മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പിന് ഇനി രണ്ടുദിവസത്തെ അകലം മാത്രം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊട്ടിക്കലാശം വാർഡ് തലത്തിൽ നടത്താനാണ് നിലവിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരിക്കുന്നത്.
കൊട്ടിക്കലാശത്തിൽ സംഘർഷം ഒഴിവാക്കാൻ വൻ പൊലീസ് സംഘത്തെ ഓരോ കേന്ദ്രങ്ങളിലും വിന്യസിച്ചിട്ടുണ്ട്. നഗരത്തോട് ചേർന്നുള്ള വാർഡുകളിലെ കൊട്ടിക്കലാശം മട്ടന്നൂർ ടൗണിലാണ്. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും കൊട്ടിക്കലാശം നടത്തുന്നതിന് വിവിധ സ്ഥലങ്ങളിൽ ഓരോ സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം മട്ടന്നൂർ ബസ് സ്റ്റാൻഡിൽ എൽ.ഡി.എഫും പ്രകാശ് ജംഗ്ഷനിൽ യു.ഡി.എഫും ലിങ്ക്സ് മാൾ പരിസരത്ത് ബി.ജെ.പിയും പരസ്യപ്രചാരണം അവസാനിപ്പിക്കും.
കൊട്ടിക്കലാശം കണക്കിലെടുത്ത് നഗരത്തിൽ ഇക്കുറി ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ഉണ്ടാകില്ല. നഗരസഭ പരിധിയിൽ നെല്ലൂന്നിയിൽ നിന്ന് ആരംഭിച്ചു കരേറ്റ വരെയും കയനി, വെമ്പടി, കൊളാരി തുടങ്ങിയ പ്രദേശങ്ങളിലുമാണ് ഘോഷയാത്രകൾ നടക്കുന്നത്. ഇവിടങ്ങളിൽ 5.30 വരെയും ഘോഷയാത്ര ഇല്ലാത്ത സ്ഥലങ്ങളിൽ ആറു വരെയുമാണ് കൊട്ടിക്കലാശം നടത്താൻ പൊലീസ് സമയം അനുവദിച്ചത്.
ഇന്നലെയും പരിശോധന
നഗരസഭ തെരഞ്ഞെടുപ്പിൽ സംഘർഷം ഒഴിവാക്കുന്നതിന് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ബോംബുകളും ആയുധങ്ങളും കടത്തുന്നുണ്ടോയെന്ന് നോക്കാനും മറ്റും ഇന്നലെ വിവിധ മേഖലകളിൽ പരിശോധന നടത്തി. ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന കർശനമാക്കിയതായി പൊലീസ് പറഞ്ഞു. വാർഡ് കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശത്തിന് അനുമതിയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |