ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ കണ്ണനെ ദർശിക്കാൻ പതിനായിരങ്ങൾ കൃഷ്ണ സന്നിധിയിലെത്തി. രാവിലെ മുതൽ ദർശനത്തിന് വൻ ഭക്തജനതിരക്കായിരുന്നു. ക്ഷേത്രത്തിൽ രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ച്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും നടന്നു. സ്വർണ്ണക്കോലത്തിലായിരുന്നു മൂന്ന് നേരവും എഴുന്നള്ളിപ്പ്. രാവിലത്തെ ശീവേലിക്ക് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലും ഉച്ചകഴിഞ്ഞ് കാഴ്ച്ചശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരുടെ പ്രമാണത്തിലും മേളം അകമ്പടി സേവിച്ചു. രാത്രി വിളക്കെഴുന്നള്ളിപ്പിന് ചോറ്റാനിക്കര വിജയന്റെ പ്രമാണത്തിൽ പഞ്ചവാദ്യം അകമ്പടിയായി. സന്ധ്യക്ക് തായമ്പക നടന്നു. അഷ്ടമിരോഹിണി ദിനത്തിലെ പ്രധാന വഴിപാടായ നെയ്യപ്പം രാത്രി അത്താഴപൂജയ്ക്ക് ഭഗവാന് നിവേദിച്ചു. രാത്രി പത്തോടെയായിരുന്നു ഇന്നലെ അത്താഴപൂജ.
തുടർന്ന് വിളക്കെഴുന്നള്ളിപ്പ് നടന്നു. ഇന്നലെ ക്ഷേത്രത്തിൽ നടന്ന പിറന്നാൾ സദ്യയിൽ മുപ്പതിനായിരത്തിലധികം ഭക്തജനങ്ങൾ പങ്കെടുത്തു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നാമസങ്കീർത്തനം, ഭക്തിപ്രഭാഷണം, ഓട്ടൻതുള്ളൽ, കൃഷ്ണഗാഥ നൃത്താവിഷ്‌കാരം എന്നിവ രാവിലെ മുതൽ നടന്നിരുന്നു.
ക്ഷേത്ര കലാപുരസ്കാരം സമ്മാനിച്ചു
ഗുരുവായൂർ : അഷ്ടമിരോഹിണി ആഘോഷങ്ങളുടെ ഭാഗമായി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മദ്ദളവിദ്വാൻ കലാമണ്ഡലം നാരായണൻ നമ്പീശന് ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം മന്ത്രി സമ്മാനിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനായി. നിയമസഭാ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തി. എൻ.കെ.അക്ബർ എം.എൽ.എ, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ, ദേവസ്വം ഭരണസമിതി അംഗം മനോജ് ബി.നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ തുടങ്ങിയവർ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം പുരസ്‌കാര ജേതാവും സംഘവും അവതരിപ്പിച്ച പഞ്ചമദ്ദളകേളി അരങ്ങേറി. തുടർന്ന് ചാക്യാർക്കൂത്തും രാത്രി 10ന് ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാനിലയം അവതരിപ്പിച്ച കൃഷ്ണനാട്ടത്തിലെ അവതാരം കളിയും ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |