നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു
തിരുവനന്തപുരം: നഗരത്തിലെ പാർക്കിംഗ് പ്രശ്‌നത്തിന് പരിഹാരമായി തമ്പാനൂരിൽ നിർമ്മിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം ഡിസംബറോടെ പൂർത്തിയാകും. 2020 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് നിർമ്മാണം വൈകുകയായിരുന്നു.
സെൻട്രൽ റെയിൽവേ സ്റ്റേഷന്റെയും ബസ് സ്‌റ്റാൻഡിന്റെയും പാർക്കിംഗ് കേന്ദ്രങ്ങളുണ്ടെങ്കിലും ഇവിടെ ഇരുചക്ര വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിന് പരിഹാരമായാണ് നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നത്.
അഞ്ച് നിലകൾ,
18 കോടി
റെയിൽവേ കല്യാണമണ്ഡപത്തോട് ചേർന്നുള്ള നഗരസഭയുടെ 50 സെന്റ് സ്ഥലത്താണ് അഞ്ച് നിലകളുള്ള പാർക്കിംഗ് സമുച്ചയം ഒരുങ്ങുന്നത്. 18.89 കോടി ചെലവുള്ള പദ്ധതിയുടെ നിർമ്മാണ ചുമതല ഹെതർ കൺസ്ട്രക്ഷൻസിനാണ്. ഒരേസമയം 22 കാറുകളും 450 ബൈക്കുകളും ഇവിടെ പാർക്ക് ചെയ്യാനാകും.
കെ.എസ്.ആർ.ടി.സിയുടെ പാർക്കിംഗ് കേന്ദ്രത്തിൽ കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ളതിനാലാണ് ഇവിടെ ടൂ വീലർ പാർക്കിംഗിന് കൂടുതൽ പ്രാധാന്യം നൽകിയത്. പാർക്കിംഗ് കേന്ദ്രത്തിൽ വനിതകൾക്കായി പ്രത്യേകം സ്ഥലമുണ്ടാകും.
മൊബൈൽ ആപ്പും
തമ്പാനൂരിലെ മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രത്തിൽ മൊബൈൽ ആപ്പ് വഴിയായിരിക്കും സ്ളോട്ട് ബുക്കിംഗ്. ഇതിനായി ആപ്പ് തയ്യാറാക്കുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം, പാർക്കിംഗ് ഒഴിവ് എന്നിവ ആപ്പിൽ അറിയാം. ഡ്രൈവർക്ക് എൻട്രി പാസ് നൽകും. എൻട്രിക്കും എക്‌സിറ്റിനും ബൂം ബാരിയേഴ്സും ഉണ്ടാകും. 24 മണിക്കൂറും സി.സി ടിവി നിരീക്ഷണത്തിനൊപ്പം ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും സൗകര്യമുണ്ടാകും. പാർക്കിംഗ് ഫീസ് ഡിജിറ്റലായി അടയ്‌ക്കാം.
പാളയത്തും മൾട്ടിലെവൽ പാർക്കിംഗ്
മാർക്കറ്റിന്റെയും ചുറ്റുമുള്ള വാണിജ്യ മേഖലകളുടെയും പാർക്കിംഗ് ആവശ്യത്തിനുള്ള പരിഹാരമാണ് ഇലക്ട്രോ മെക്കാനിക്കൽ മൾട്ടി ലെവൽ പാർക്കിംഗ്. സാഫല്യം കോംപ്ലക്‌സിന് പിറകിലാണ് ഇത് നിർമ്മിക്കുന്നത്. ഏഴ് നിലകളുള്ള ഇവിടെ 568 കാറും 270 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം. 32.99 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ടെൻഡർ അടുത്തയാഴ്ച തുറക്കും. മൂന്ന് കമ്പനികളാണ് സാങ്കേതിക ടെൻഡറിൽ പങ്കെടുത്തത്. ഒരു മാസത്തിനുള്ളിൽ ടെൻഡറിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |