തൃശൂർ: തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നുള്ള കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പല ഗ്രാമപ്രദേശങ്ങളിലെയും പരിമിതമായ യാത്രാ സൗകര്യത്തിന് പരിഹാരമാണ് പുതിയ പദ്ധതി. ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം എളവള്ളി പഞ്ചായത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഗുരുവായൂരിൽ നിന്ന് ചൊവ്വല്ലൂർപ്പടി, പോൾമാസ്റ്റർ പടി, കിഴക്കെത്തല, താമരപ്പിള്ളി, പെരുവല്ലൂർ, മമ്മായി സെന്റർ, കോക്കൂർ, വാക, മറ്റം തിരിച്ച് ചേലൂർ അതിർത്തി, പറയ്ക്കാട്, മണ്ണാംപാറ, പാറസെന്റർ, ഉല്ലാസ് നഗർ, പണ്ടറക്കാട്, മാധവൻപീടിക, ജനശക്തി സെന്റർ, കാക്കശ്ശേരി, പൂവ്വത്തൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഗ്രാമവണ്ടിയെത്തും.
ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനാകും. മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാൽ, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബെന്നി ആന്റണി, മുഹമ്മദ് ഗസാലി, കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ എന്നിവർ പങ്കെടുത്തു.
ഗ്രാമീണർക്ക് ചെലവ് കുറഞ്ഞ യാത്രാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ജീവനക്കാരുടെ താമസം, പാർക്കിംഗ്, സുരക്ഷ എന്നിവ തദ്ദേശസ്ഥാപനം വഹിക്കും. ജീവനക്കാരുടെ ശമ്പളം, ബസിന്റെ മെയിന്റനൻസ്, സ്‌പെയർപാർട്‌സ്, ഇൻഷ്വറൻസ് തുടങ്ങിയവ കെ.എസ്.ആർ.ടി.സി. വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |