തൃശൂർ: സംസ്ഥാനത്ത് മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റ് കൂടുതൽ ഊർജ്ജിതമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതിന്റെ ഭാഗമായി വയർലെസ് സംവിധാനം ഉൾപ്പെടെ നടപ്പാക്കി വരികയാണ്. ജനങ്ങൾക്ക് മികച്ച സേവനം നൽകുമെന്നും മന്ത്രി പറഞ്ഞു. രാമവർമപുരം പൊലീസ് അക്കാഡമിയിൽ നാലു മാസത്തെ പരിശീലനം പൂർത്തിയാക്കിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യ കൂടുതൽ പ്രയോജനപ്പെടുത്തുന്നത് മോട്ടോർ വാഹന വകുപ്പാണ്. മിക്കവാറും സേവനങ്ങൾ ഓൺലൈൻ വഴിയാണ്. കേരളത്തിൽ 1.6 കോടി വാഹനങ്ങൾ നിരത്തിലുള്ളതിനാൽ ജനജീവിതവുമായി ഏറ്റവും അടുത്ത് നിൽക്കുന്നതാണ് മോട്ടോർ വാഹന വകുപ്പ്. പരിശീലനത്തിൽ മികച്ച ഇൻഡോറായി അസിസ്റ്റന്റ് ഇൻസ്‌പെക്ടർ വൈശാഖ്, മികച്ച ഷൂട്ടർ എൻ സാഗർ, മികച്ച ഔട്ട്‌ഡോർ എം ഡി മനോജ് കുമാർ എന്നിവർക്ക് മന്ത്രി പുരസ്‌കാരങ്ങൾ നൽകി.
ചടങ്ങിൽ മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്, പൊലീസ് അക്കാഡമി ഇൻസ്‌പെക്ടർ ജനറൽ (പൊലീസ് ട്രെയിനിംഗ്) കെ. സേതുരാമൻ എന്നിവർ പങ്കെടുത്തു.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ എൻജിനിയറിംഗ്/മെക്കാനിക്കൽ ഡിപ്ലോമയുള്ള 25 പേരെ കൂടാതെ ബി.ടെക് ഉള്ള 8 പേരും മെക്കാനിക്കൽ എൻജിനിയറിംഗിൽ പി.എച്ച്.ഡിയുള്ള ഒരാളുമുണ്ട്. ബിരുദക്കാർ 4, പി.ജിയുള്ളവർ 2. ഭൂരിഭാഗം പേരും 35 വയസ്സിന് മുകളിലുള്ളവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |