കൽപ്പറ്റ: നെയ്ക്കുപ്പ കോളനിയിലെ കുട്ടികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിക്കെതിരെ നരഹത്യാശ്രമത്തിനുള്ള കുറ്റം കൂടി ചുമത്തണമെന്ന് കുട്ടികളുടെ രക്ഷിതാക്കൾ. നിസാര വകുപ്പുകൾ ചുമത്തിയതിനാൽ പ്രതിക്ക് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചു. പ്രതിയെ ഭയന്ന് കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും ഇവർ പറഞ്ഞു. വയലിൽ ഇറങ്ങിയെന്നാരോപിച്ചാണ് നടവയൽ നെയ്ക്കുപ്പ കോളനിയിലെ മൂന്ന് കുട്ടികളെ അയൽവാസി മർദ്ദിച്ചത്. സംഭവത്തിൽ അറസ്റ്റുചെയ്ത അന്നുതന്നെ പ്രതി രാധാകൃഷ്ണന് കോടതി ജാമ്യം നൽകി. കുട്ടികൾക്കെതിരായ അതിക്രമമാണെന്ന വസ്തുത പൊലീസ് കണക്കിലെടുത്തില്ലെന്ന് ഗോത്ര മഹാസഭ കോ ഓർഡിനേറ്റർ എം.ഗീതാനന്ദൻ പറഞ്ഞു.
ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് മർദ്ദനമേറ്റത്. ഇതിൽ ബൈപ്പാസ് സർജറി കഴിഞ്ഞ ഒരു കുട്ടിയുമുണ്ട്. ആ പരിഗണനപോലും രാധാകൃഷ്ണനിൽ നിന്ന് ഉണ്ടായില്ലെന്ന് കുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞു. മുൻകൂട്ടി പദ്ധതിയിട്ടാണ് രാധാകൃഷ്ണൻ കുട്ടികളെ മർദ്ദിച്ചതെന്നും രക്ഷിതാക്കൾ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ കുട്ടികളുടെ രക്ഷിതാക്കളായ മഞ്ജു നെയ്ക്കുപ്പ, അനു നെയ്ക്കുപ്പ, എൻ.ഹരീഷ്, ബിന്ദു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |