കോട്ടയം. പ്രളയജലം വാർന്നൊഴുകിയതിന് പിറകേ കായലിലെയും ആറുകളിലെയും ജലനിരപ്പ് പലയിടത്തും അടിത്തട്ട് കാണും വിധം താഴ്ന്നു. കാലാവസ്ഥാ വ്യതിയാനമടക്കം പല കാരണങ്ങൾ വിദഗ്ദ്ധർ നിരത്തുമ്പോൾ ഇതിന്റെ പൊരുൾ അറിയാതെ പകച്ചു നിൽക്കുകയാണ് പൊതുജനം.
പടിഞ്ഞാറൻ മേഖലയിലെ വെള്ളമിറങ്ങി രണ്ടാഴ്ചക്കുള്ളിൽ ജലനിരപ്പ് പാതിയിലേറെയാണ് താഴ്ന്നത്. വേമ്പനാട്ടുകായലിൽ മാത്രമല്ല, മീനച്ചിലാർ, മണിമല,പമ്പ, അച്ചൻകോവിൽ ആറുകളിലും ജലനിരപ്പ് താഴ്ന്നു. സാധാരണ മാർച്ച് മാസം ശക്തമായ വേനലിലാണ് വെള്ളം വറ്റുന്നത്. കാലവർഷത്തിന് പിറകേ വെള്ളം വറ്റുന്നത് ആദ്യമാണ്. ഇനി തുലാവർഷം ശക്തമാകുന്നില്ലെങ്കിൽ വരൾച്ചയും കുടിവെള്ളക്ഷാമവും നേരത്തേ ഉണ്ടായേക്കും.
ആറുകളിലൂടെ വേമ്പനാട്ടുകായലിൽ ഒഴുകി എത്തുന്ന വെള്ളം തണ്ണീർമുക്കം ബണ്ടിലൂടെയും തോട്ടപ്പള്ളി സ്പിൽവേയിലൂടെയും കടലിൽ എത്തുന്ന പ്രകിയ സുഗമമായതാണ് വെള്ളം പെട്ടെന്നു താഴാൻ കാരണമായി ചില വിദഗ്ദ്ധർ പറയുന്നത്. അതേ സമയം. ബണ്ടും സ്പിൽവേയും തുറന്നിട്ടിട്ടും വെള്ളം ഒഴുകുന്നില്ല, കായലിലെ വെള്ളം കടൽ എടുക്കാത്തതിനാൽ ഒഴുക്കില്ലാതെ കിടക്കുകയാണെന്ന് മറുഭാഗം പറയുന്നു. ഇരു വിഭാഗവും കാലാവസ്ഥാ വ്യതിയാനത്തെ പഴിചാരുന്നതിൽ യോജിപ്പിലുമാണ്.
ചതുപ്പുനിലങ്ങൾ ഇല്ലാതായി, മണ്ണിൽ വെള്ളമിറങ്ങിപോകാൻ സംവിധാനമില്ലാതായി. ചരിവ് പ്രതലത്തിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുകി പോകുന്നു, കൃഷിയിടങ്ങളിൽ കയ്യാലകൾ ഇല്ലാതായി, നദികളിൽ വെള്ളം തടഞ്ഞു നിർത്തുന്ന മണൽപാത്തിക്ക് പകരം ചെളിയായി, ജലം റീചാർജ് ചെയ്യുന്ന സംവിധാനങ്ങളും ഇല്ലാതായി, ഇതൊക്കെയാണ് വെള്ളം പെട്ടെന്ന് വറ്റാൻ കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
മഴ ശക്തമാകും മുമ്പ് വെള്ളം പൊങ്ങുന്നതും പെട്ടെന്ന് വെള്ളമിറങ്ങി നദികൾ വറ്റി വരളുന്ന പ്രതിഭാസത്തെക്കുറിച്ച് ഒരു ശാസ്ത്രീയ പഠനവും നടക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തെ പഴിചാരൽ മാത്രമാണ് നടക്കുന്നത്. ഇത് എന്തു കൊണ്ട്, പ്രതിവിധി എന്ത് എന്നതിനെക്കുറിച്ചുള്ള പഠനമാണ് നടക്കേണ്ടത്. അതുണ്ടാകുന്നില്ല.
കുട്ടനാട് അന്തർദേശീയ കായൽ കൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.കെ.ജി പത്മകുമാർ പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം വെള്ളപ്പൊക്കവും വെള്ളം പെട്ടെന്നു വറ്റുന്നതും സ്ഥിരം പ്രതിഭാസമാവുകയാണ്. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥ ഇല്ലാതാക്കും. കായലിലും ആറുകളിലും ആഴം കുറഞ്ഞെന്നു മാത്രമല്ല, ജലം നിലനിറുത്തുന്ന മണൽബെഡ് ഇല്ലാതായി ചെളി ബെഡ് ആയി. ഇത് വെള്ളം നിലനിറുത്താൻ പര്യാപ്തമല്ല. കാർഷിക കലണ്ടർ അനുസരിച്ച് കൃഷി വേണം. ഇതിന് കൃഷി രീതികൾ പാടേ മാറണം. പുഞ്ചകൃഷി ഒക്ടോബറിൽ തുടങ്ങി ഫെബ്രുവരിയിൽ കൊയ്യണം. വർഷകൃഷി മേയിൽ തുടങ്ങി സെപ്തംബറിൽ കൊയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |