കൊച്ചി: ഒരുവർഷത്തിലധികം നീണ്ട പരോൾ പൂർത്തിയാക്കി തൃശൂർ സ്വദേശി ഷാ തച്ചില്ലം 26ന് ജയിലേക്ക് മടങ്ങുന്നത് വെറുമൊരു ജയിൽപുള്ളിയായല്ല. മലയാള സിനിമയിലെ പുതിയ തിരക്കഥാകൃത്തിന്റെ പരിവേഷത്തോടെയാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി തമിഴ്നാട് സ്വദേശിയും എറണാകുളത്ത് താമസക്കാരനുമായ ചിദംബര പളനിയപ്പൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി കേന്ദ്രകഥാപത്രമായി എത്തുന്ന 'ഏകൻ അനേകൻ' എന്ന സിനിമയുടെ എട്ട് തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ചീമേനി തുറന്ന ജയിലിലെ അന്തേവാസിയായ ഷാ തച്ചില്ലം. പ്രൊഡക്ഷൻ കൺട്രോളർ ജോലിയും സിനിമയിൽ ചെറിയ വേഷവും ഷാ ചെയ്തിട്ടുണ്ട്.
അന്തേവാസികളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 2018ൽ സംഘടിപ്പിച്ച 15 ദിന സിനിമാ പ്രൊഡക്ഷൻ കോഴ്സാണ് ഷായ്ക്ക് സിനിമയിലേക്ക് വഴിതുറന്നത്. ക്ലാസ് നയിച്ച ചിദംബര പളനിയപ്പൻ ഷായുടെ മികവ് തിരിച്ചറിഞ്ഞ് കസ്റ്രഡി മരണം ആസ്പദമാക്കി ഒരുക്കുന്ന സിനിമയിലേക്ക് കഥയെഴുതാൻ വിളിക്കുകയായിരുന്നു. "കൊവിഡിനെ തുടർന്ന് തടവുകാർക്ക് കോടതി നീണ്ട പരോൾ അനുവദിച്ച സമയമാണ് ചിദംബരത്തിന്റെ വിളിയെത്തുന്നത്. ആവശ്യപ്പെട്ട കഥാസന്ദർഭം 15 ദിവസത്തിനകം പൂർത്തിയാക്കി. തെറ്റുതിരുത്തലും മറ്റുമായി 10 ദിവസംകൂടി എഴുത്തു നീണ്ടു. ലോക്ക് ഡൗണായതിനാൽ മറ്റ് തിരക്കഥാകൃത്തുക്കളെ കണ്ടിരുന്നില്ല. ഫോണിലൂടെയായിരുന്നു ആശയവിനിമയമെല്ലാം. പലരെയും ഇന്നലെയാണ് കണ്ടതെന്നും ഷാ പറഞ്ഞു.
തൃശൂരിലെ വീടിനോട് ചേർന്നായിരുന്നു ഷൂട്ടിംഗ്. ചിത്രീകരണം കാണാൻ സെറ്റിൽ എത്തിയ ഷാ വൈകാതെ പ്രൊഡക്ഷൻ കൺട്രോളറുടെ റോളും ഏറ്റെടുത്തു. പൊലീസ് കോൺസ്റ്റബിളിന്റെ വേഷമാണ് ചെയ്തത്. ചിലർക്ക് വേണ്ടി ഡബ്ബിംഗ് നിർവഹിച്ചിട്ടുണ്ട്. 30വർഷം മുമ്പ് ഒരു കൊലക്കേസിൽപ്പെട്ടാണ് ശിക്ഷിക്കപ്പെടുന്നത്. പുസ്തകം വായനയും എഴുത്തിലൂടെയുമാണ് ജയിലിന്റെ ഏകാന്തതയെ ഷാ തോൽപ്പിച്ചത്. ജയിലിലെ വിവിധ പരിപാടികളുടെ ഭാഗമായി നാടകവും ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഒരു ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ലതീഷ് വാളങ്ങി, പ്രിയ ദത്ത, ദീപു ദാസൻ, അരുദാസ് വാര്യർ, തേജസ് ഇബ്രാഹിം, ഉണ്ണി മേഘലൻ, ചിദംബര പളനിയപ്പൻ എന്നിവരാണ് മറ്റ് തിരക്കഥാകൃത്തുക്കൾ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇന്നലെ നടൻ മമ്മൂട്ടി പുറത്തിറക്കി.
കത്ത് കവിതാ സമാഹരമായി
സങ്കടങ്ങൾ മായ്ക്കാൻ പോസ്റ്റ് കാർഡിൽ നാലുവരി കവിത ഏഴുതി ആത്മാർത്ഥ സുഹൃത്തായ ഷാജു ഫ്രാൻസിസിന് ഷാ അയക്കുമായിരുന്നു. ഒന്നിനും മറുപടിയുണ്ടായിരുന്നില്ലെങ്കിലും കത്തെഴുത്ത് മുടക്കിയിരുന്നില്ല. കത്തുകളെല്ലാം സ്വരുക്കൂട്ടിവച്ച ഷാജു സുഹൃത്തിനുവേണ്ടി ഇതെല്ലാം ചേർത്ത് തടവറയിലെ ധ്യാന നിമിഷങ്ങളെന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |