പത്തനംതിട്ട : പൈപ്പിടലിനു വേണ്ടി കുഴിച്ച് കുളമാക്കിയിട്ട ടി.കെ റോഡിലെ അബാൻ - കുമ്പഴ ഭാഗത്തെ അപകടക്കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരിയുടെ കാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. കണ്ണങ്കരയിൽ റോഡിലെ കുഴിയിൽ മറിഞ്ഞു വീണ് കുമ്പഴ ഇടപ്പുരയിൽ ആതിരയ്ക്കാണ് (23) ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴ് മണിക്കായിരുന്നു അപകടം.
ചെങ്ങന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ആതിര ബന്ധുവിനൊപ്പം സ്കൂട്ടറിൽ പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്നു. കണ്ണങ്കരയിൽ ജയിലിന് സമീപത്താണ് അപകടം നടന്നത്. ഇവിടത്തെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു. റോഡിലേക്ക് വീണ ആതിരയുടെ കാലിലൂടെ പിന്നാലെയെത്തിയ ബസ് കയറുകയായിരുന്നു. യുവതിയുടെ ശരീരത്തും കാലുകളിലും മുറിവ് സംഭവിച്ചിട്ടുണ്ട്. ഒാടിക്കൂടിയ നാട്ടുകാർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിർദ്ധന കുടുംബത്തിലെ അംഗമാണ് ആതിര. ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസയ്ക്കും വലിയ തുക വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
പരിക്കേറ്റ യുവതിക്ക് ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും പണമില്ല
അപകടം തുടരുന്നു, അനങ്ങാതെ അധികൃതർ
ടി.കെ റോഡിലെ വലിയ കുഴികളിൽ വീണ് അപകടം തുടരുകയാണ്. അടുത്തിടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴികളും നികത്താതെ കിടക്കുന്നു. മഴ സമയത്ത് ഇതുവഴി സഞ്ചരിക്കാൻ കഴിയില്ല. അബാൻ മുതൽ കുമ്പഴ വരെ രണ്ടര കിലോമീറ്റർ റോഡിൽ നിരവധി കുഴികളുണ്ട്. പൈപ്പിടാൻ എടുത്ത കുഴികൾ കൂടാതെ റോഡിലെ ടാർ ഇളകിയും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മണ്ണിട്ട് മൂടിയ ഭാഗങ്ങൾ ചെളി നിറഞ്ഞ് വാഹനങ്ങൾ പുതയുന്നു. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഞാറും വാഴയും നട്ട് സമരം നടത്തിയിരുന്നു. കുഴികൾ നികത്തി റോഡ് ടാർ ചെയ്യുമെന്ന് വാട്ടർ അതോറിറ്റിയും പൊതുമരാമത്തും പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |