തൃശൂർ: തികച്ചും രാഷ്ട്രീയ പ്രേരിതവും ഗുജറാത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ വംശീയമായ അതിക്രമങ്ങളുടെ ഏറ്റവും ഭീകരമുഖവുമാണ് ബൽക്കീസ് ബാനു കേസെന്ന് ആക്ടിവിസ്റ്റ് രേവതി ലോൾ. അതിനാൽ ഇതര പീഡനക്കേസുകളേക്കാൾ ഇത് വേറിട്ടതാണ്. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
രാജ്യം സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിക്കുന്ന വേളയിൽ യാതൊരു ഉപാധികളുമില്ലാതെ ഇത്തരമൊരു കേസിലെ പ്രതികളെ വിട്ടയക്കുന്നത് രാജ്യവിരുദ്ധമാണ്. അതിനാലാണ് കേസിൽ താൻ സുപ്രീംകോടതിയിൽ കക്ഷി ചേർന്നത്. ബൽക്കിസ് ബാനുവിനെ പോലെയുള്ളവർക്ക് നീതി ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും രേവതി വിശദീകരിച്ചു.
അസഹിഷ്ണുതയുടെ കാര്യത്തിൽ ഇടതുസർക്കാരുകൾ പോലും വ്യത്യസ്തരല്ല. സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബില ആഘോഷവേളയിൽ ഇന്ത്യ കൂടുതൽ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രമായി പരിണമിക്കുകയാണ്. ബഹുസ്വര സമൂഹത്തിന്റെ പുനഃസൃഷ്ടിയിലൂടെ മാത്രമേ ഇതിനെ ഇല്ലാതാക്കാനാകൂവെന്നും രേവതി പറഞ്ഞു.
താഴ്ന്ന ജാതിയിൽപ്പെടുന്നവർ അടക്കമുള്ളവർക്ക് നീതി നിഷേധമുണ്ടാകുന്നു. ഇത്തരക്കാർക്കെതിരെ ഒന്നിച്ചുനിന്ന് പോരാടുകയാണ് പൗരന്മാരുടെ പ്രധാന കടമ. ചങ്ങാത്ത മുതലാളിത്വം മാദ്ധ്യമ രംഗത്തും പിടിമുറുക്കുന്നുണ്ട്. സാമ്പത്തിക നേട്ടത്തിനും പരസ്യങ്ങൾക്കുമപ്പുറം ജനങ്ങളുടെ നാവായി മാറാൻ മാദ്ധ്യമങ്ങൾക്കാകണമെന്നും അവർ പറഞ്ഞു. പ്രസ് ക്ലബ് ട്രഷറർ കെ. ഗിരീഷ് അദ്ധ്യക്ഷനായി. സെക്രട്ടറി പോൾ മാത്യു സ്വാഗതവും മിനി മുരിങ്ങാത്തേരി നന്ദിയും പറഞ്ഞു.
'ദളിത് സ്വാതന്ത്ര്യ പോരാട്ടം തുടരണം"
തൃശൂർ: ദളിതരുടെ സ്വാതന്ത്ര്യത്തിന് പോരാട്ടങ്ങൾ തുടരണമെന്ന് തമിഴ് കവി ആദവൻ ദീക്ഷണ്യ. സാഹിത്യ അക്കാഡമിയുടെ സഹകരണത്തോടെ ബഹുജന സാംസ്കാരിക കൂട്ടായ്മ നടത്തിയ പ്രഭാഷണ പരമ്പരയിൽ 'സ്വാതന്ത്ര്യത്തിനായുള്ള ദളിതരുടെ അവസാനിക്കാത്ത പോരാട്ടങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികളെ തുല്യരായി കാണുന്നില്ലെന്നു മാത്രമല്ല, ക്രൂരമായി ആക്രമിക്കുകയുമാണ്. സമത്വത്തിനും ദളിതരുടെ അവകാശങ്ങൾ നേടിയെടുക്കാനും പോരാട്ടം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
'വെറുപ്പിന്റെ രാഷ്ട്രീയത്തെ ഏങ്ങനെ മാറ്റിമറിക്കാം' എന്ന വിഷയത്തിൽ മാദ്ധ്യമ - സാമൂഹിക പ്രവർത്തക രേവതി ലോൾ പ്രഭാഷണം നടത്തി. 'വിധിയുമായുള്ള സമാഗമം സ്വാതന്ത്ര്യത്തിന്റെ ഏഴരപ്പതിറ്റാണ്ടുകൾ' എന്നവിഷയത്തിൽ പ്രഭാഷണ പരമ്പരയിൽ ജി.പി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ശ്രീജിത്ത് ദിവാകരൻ, ഉമേഷ് ഓമനക്കുട്ടൻ, ഡോ. പി.കെ. വേണുഗോപാൽ, ഡോ. ഇ. വിജയൻ, അഡ്വ. ആശ ഉണ്ണിത്താൻ, ടി. സത്യനാരായണൻ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കെ.ഇ.എൻ സമാപനപ്രഭാഷണം നടത്തും. 'ഭൂരിപക്ഷ രാഷ്ട്രീയം ജനാധിപത്യത്തിന്റെയും വിയോജിപ്പിന്റെയും മേഖലകളിൽ ഉയർത്തുന്ന പ്രത്യാഘാതങ്ങൾ' എന്നതാണ് വിഷയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |