തൃശൂർ: പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ നായ വളർത്താൻ പാടില്ലെന്ന ചട്ടം നിലനിൽക്കുമ്പോഴും ഇതെല്ലാം ലംഘിച്ച് വളർത്തുന്നവർ നിരവധി. കൗതുകം തീരുമ്പോൾ അവയെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണതയും കൂടുകയാണ്. ഇതേത്തുടർന്ന് തെരുവുനായ ശല്യവും പേവിഷബാധയേറ്റുള്ള മരണവും വർദ്ധിക്കുകയാണ്.
പ്രശ്നം രൂക്ഷമാകുമ്പോൾ ലെെസൻസ് നിർബന്ധമാക്കി പഞ്ചായത്ത് ഡയറക്ടറേറ്റ് സർക്കുലർ പുറപ്പെടുവിക്കും. കൃത്യമായ ഇടവേളകളിൽ വാക്സിൻ എടുക്കണമെന്നത് നിർബന്ധമാണെങ്കിലും ഭൂരിഭാഗം പേരും അതും പാലിക്കുന്നില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളില്ലാത്തതും പ്രശ്നമാകുന്നു. തെരുവുനായ ആക്രമണവും പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണവും വർദ്ധിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് ഡയറക്ടർ പുതിയ സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇതനുസരിച്ച് സെപ്തംബർ പത്തിനുള്ളിൽ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും ലൈസന്‍സ് എടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പാക്കണം. വീട്ടില്‍ വളര്‍ത്തുന്ന എല്ലാ നായ്ക്കള്‍ക്കും കാലാകാലങ്ങളില്‍ വാക്സിൻ എടുക്കുന്നതിന് മൃഗാശുപത്രിയിലുള്ള സൗജന്യം പ്രയോജനപ്പെടുത്തണമെന്നും സർക്കുലറിലുണ്ട്. നിബന്ധനകള്‍ പാലിക്കാത്തവർക്ക് നായ്ക്കളെ വളര്‍ത്താന്‍ അനുമതിയില്ല. പേവിഷബാധ, വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കൽ എന്നിവയ്ക്കെതിരെ ബോധവത്കരണം നടത്തണമെന്നും നിർദ്ദേശിക്കുന്നു.
ഗൗരവത്തിലെടുത്തില്ലെങ്കിൽ അപകടം
വളർത്തുനായ കടിച്ചിട്ടും കാര്യമാക്കാതിരുന്നവർ ഒരു മാസത്തിന് ശേഷം മരിച്ചിട്ടുണ്ട്. പാലപ്പിള്ളി നടാംപാടം കള്ളിച്ചിത്ര കോളനിയിൽ മനയ്ക്കൽ മാധവൻ്റെ ഭാര്യ പാറു (60) കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് മരിച്ചിരുന്നു. ചുണ്ടിലേറ്റ മുറിവിന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെങ്കിലും നായ കടിച്ചത് മറച്ചുവച്ചുവെന്നാണ് വിവരം. വാക്സിനെടുത്തിരുന്നില്ല. ഒന്നര മാസം മുമ്പ് ചിമ്മിനി മേഖലയിൽ വനവിഭവം ശേഖരിക്കാൻ ചെന്നപ്പോൾ ഇവരുടെ കൂടെയുണ്ടായിരുന്ന നായയാണ് കടിച്ചതത്രേ. എന്നാൽ, വീണ് മുറിവേറ്റതാണെന്ന് ഡോക്ടർമാരെ ധരിപ്പിച്ചു. ദിവസങ്ങൾക്ക് ശേഷം വായിൽ നുരയും പതയും വന്നതിനെ തുടർന്ന് ചികിത്സ തേടിയെങ്കിലും മരിച്ചു.
നായ കടിയേറ്റവർ 1.47 ലക്ഷം
മരിച്ചവർ 19
വാക്സിനെടുക്കാത്തവർ 15
എടുത്തിട്ടും മരിച്ചവർ 4
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |